Thursday, November 10, 2011

മോഡിയുടെ 56 ഇഞ്ച് ദേശീയത


2000ത്തോളം മരണങ്ങള്‍. കിടപ്പാടം നഷ്ടപ്പെട്ട 1.5ലക്ഷം ജനങ്ങള്‍, സംസ്ഥാനത്താകമാനം 22ഓളം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിതം തള്ളി നീക്കുന്ന 30000ത്തോളം നിരാലംബരായ മനുഷ്യര്‍. ഇതത്രയും അവശേഷിപ്പിച്ചുകൊണ്ടാണു ഗുജറാത്ത് കലാപം അവസാനിച്ചത്. ലോകവ്യാപകമായി അപലപിക്കപ്പെട്ട ഈ മനുഷ്യക്കുരുതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടു. 2001 ഒക്ടോബറില്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ രാജിവെച്ചതിന്റെ ഒഴിവില്‍ മോഡി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ട് അപ്പോഴേക്കും ഒരു വര്‍ഷം പിന്നിട്ടതേ ഉണ്ടായിരുന്നുളളൂ.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു അതു റിപ്പോര്‍ട്ടു ചെയ്യാനായി സംസ്ഥാനത്തെത്തിയ ദേശീയ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ മോഡിയുടെ തെരഞ്ഞെടുപ്പു റാലികളില്‍ വലിയ ആവേശമൊന്നും കാണുന്നില്ലെന്നു തങ്ങളുടെ പത്രആസ്ഥാനത്തേക്കു റിപോര്‍ട്ടയച്ചു. ഒരു സെന്ററില്‍നിന്നു അടുത്ത സെന്ററിലേക്കു ലക്ഷ്വറി ബസില്‍ മോഡിയെ അനുഗമിക്കുന്ന പ്രവര്‍ത്തകരാണ് തടിച്ചുകൂടുന്നവരില്‍ അധികം പേരുമെന്ന് ഒരു ദേശീയ പത്രത്തിന്റെ റിപോര്‍ട്ടര്‍ എഴുതി. ഇക്കുറി ഇലക്ഷനില്‍ വലിയ കാര്യമൊന്നുമില്ലെന്നു ബി.ജെ.പി. തന്നെ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഘടിച്ചു നില്‍ക്കുന്ന കേശുഭായ് പട്ടേലിന്റെ അനുചരന്മാരും പട്ടേല്‍ വിഭാഗവും ഇക്കുറി ബി.ജെ.പിയെ കൈവിടുമെന്ന് വിമര്‍ശകര്‍ ആശ്വസിച്ചു. പ്രചരണത്തിന്റെ ഭാഗമായി നടന്ന ഗൗരവ് യാത്രയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളെ പരാമര്‍ശിച്ചുകൊണ്ടു കോപാകുലാനായി മോഡി പറഞ്ഞു. ''നാം എന്തു ചെയ്യും ? നമുക്ക് കുട്ടികളെ ഉണ്ടാക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാനാകുമോ? നാം അഞ്ചാണെങ്കില്‍ അവര്‍ ഇരുപത്തഞ്ചാണ്. ഇങ്ങനെ കുട്ടികളെ ഉണ്ടാക്കുന്ന ഇക്കൂട്ടരെ നാം പാഠം പഠിപ്പിക്കും.'' ഈ പ്രസ്താവന രാജ്യത്താകമാനം വലിയ വിവാദത്തിനു തുടക്കമിട്ടു. ഇതും മോഡിയുടെ വിജയസാദ്ധ്യതയില്‍ മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.
എന്നാല്‍ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും വകവെക്കാതെ ഡിസംബറില്‍ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി 182 സീറ്റില്‍ 127ഉം നേടി ഒന്നാമതെത്തി. തൊട്ടുമുമ്പു നടന്ന 1998ലെ ഇലക്ഷനില്‍ കേശുഭായ് പട്ടേലിനു 117 സീറ്റേ നേടാനായിരുന്നുള്ളൂ. സീറ്റിന്റെ മാത്രമല്ല, ലഭിച്ച വോട്ടിന്റെ കണക്കനുസരിച്ചും 2002 മുന്നിലായിരുന്നു. 5ശതമാനത്തിന്റെ വര്‍ദ്ധന!

എന്തുകൊണ്ടാണു ഇത്രയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടും നരേന്ദ്രമോഡി സര്‍ക്കാരിനു അധികാരത്തിലേക്കു തിരികെയെത്താനായത്? അതും കേശുഭായി പട്ടേല്‍( ബൈ ഇലക്ഷനില്‍ തോറ്റതിനെത്തുടര്‍ന്നായിരുന്നു കേശുഭായ് പട്ടേലിനു സ്ഥാനം ഒഴിയേണ്ടിവന്നത്) സ്ഥാനമൊഴിഞ്ഞു ഒരു കൊല്ലത്തിനുള്ളില്‍. നരേന്ദ്രമോഡിയുടെ സവിശേഷമായ വ്യക്തിത്വാവിഷ്‌ക്കാരങ്ങള്‍ക്ക് ഈ പ്രതിഭാസത്തില്‍ എന്തുപങ്കാണു വഹിക്കുന്നതെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

വിശ്വാസ്യത നഷ്ടപ്പെടുന്ന സ്റ്റേറ്റ്

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയെ സംബന്ധിച്ച് 80കള്‍ സവിശേഷ പ്രാധാന്യമുള്ളതായിരുന്നു.
രാജ്യം പ്രാദേശികശക്തികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബലാബലങ്ങള്‍ക്കു വേദിയായത് ഇക്കാലത്താണ്. ആദ്യകാലത്ത് കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ഇത്തരം പ്രവണതകള്‍ ഒതുങ്ങിനിന്നപ്പോള്‍ 80 ആയപ്പോഴെക്കും പഞ്ചാബു പോലുള്ള സംസ്ഥാനങ്ങളിലേക്കു കൂടി അതു വ്യാപിച്ചു. ചരിത്രപരമായ കാരണങ്ങളാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ ഇന്ത്യയുടെ പൊതുമനസ്സാക്ഷിയെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) വല്ലാതൊന്നും സ്വാധീനിച്ചിരുന്നില്ല. കാശ്മീരിന്റെ കാര്യത്തിലാണെങ്കില്‍ എന്നും ഒരു പുറംരാജ്യം എന്ന അവസ്ഥ തുടക്കം മുതല്‍ അതു നിലനിര്‍ത്തിവരുകയും ചെയ്തിരുന്നു. അത്തരം പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിരുന്ന പഞ്ചാബില്‍ നിന്നുതന്നെ വെടിപൊട്ടിയപ്പോള്‍ അധികാരത്തിന്റെ സൂക്ഷിപ്പുകാരും ഗുണഭോക്താക്കളുമായിരുന്ന മധ്യവര്‍ഗം പരിഭ്രാന്തിയിലേക്കു കൂപ്പുകുത്തി. പഞ്ചാബു പോലുള്ള ദേശീയതാവാദങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ കേന്ദ്രയുക്തിയെത്തന്നെയായിരുന്നു ചോദ്യം ചെയ്തത്. ഒരു ഒസ്യത്തു പോലെ രാജ്യത്തിന്റെ അധികാരം പൈതൃകമായി ലഭിച്ച ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു നേതാവുതന്നെ വധിക്കപ്പെട്ടപ്പോള്‍ ഈ പരിഭ്രാന്തി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി.

ഇക്കാലത്ത് മറ്റൊന്നു കൂടി സംഭവിച്ചു. 80കളുടെ അവസാനമായപ്പോഴെക്കും ഇന്ത്യന്‍ അധികാരഘടനയും ജാതിയുമായുള്ള ബന്ധം തെരുവുകളില്‍ പോലും ചോദ്യംചെയ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ജാതിവിരുദ്ധതയിലൂന്നിക്കൊണ്ടുള്ള ചര്‍ച്ചകളും പോരാട്ടങ്ങളും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലം ശബ്ദമുഖരിതമായി. അതിനു സമാന്തരമായാണ് സവര്‍ണ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചു കുലുക്കിയ മണ്ഡല്‍വിരുദ്ധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ കുത്തക കൈയടക്കിയിരിക്കുന്ന ബുദ്ധിജീവികളും സാമൂഹ്യശാസ്ത്രജ്ഞരും ഇന്ത്യയിലാകമാനം പൊട്ടിപ്പുറപ്പെട്ട ജാതിവിരുദ്ധ സമരങ്ങളെ ഇന്ത്യന്‍ ദേശീതയതക്കെതിരെയുള്ള നീക്കമായോ വിഘടന പ്രവര്‍ത്തനമായോ അവതരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്ന്് ഉമ ചക്രവര്‍ത്തി വിലയിരുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ പൊതു ഇന്ത്യന്‍ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തമായ മൂന്നു ഘടകങ്ങള്‍ പ്രഫുല്‍ ബിദ്വായ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഗരവാസികളായ ബനിയകളും ബ്രാഹ്മണരും ഗ്രാമങ്ങളിലെ കര്‍ഷകരും തമ്മിലുള്ള ഐക്യമാണ് ഒന്നാമത്തേത്. ഇന്ത്യയില്‍ താമസിക്കുന്നവരേക്കാള്‍ മതവാദികളും പിന്തിരിപ്പന്മാരുമായ വിദേശങ്ങളിലെ പ്രത്യേകിച്ചും വടക്കന്‍ അമേരിക്കയിലെ ഗുജറാത്തികളാണ് രണ്ടാമത്തേത്. ജീര്‍ണ്ണിച്ചുപോയ ഗുജറാത്തി സംസ്‌കാരമാണ് മൂന്നാമത്തേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിറവിയെടുക്കാതെ പോയ ദളിത്-പിന്നോക്ക പ്രസ്ഥാനങ്ങള്‍ ഗുജറാത്തിനെ കാലാകാലത്തോളം ഒരു പിന്നോക്കപ്രദേശമായി നിലനിര്‍ത്തി. തമിഴുനാടിനെയും മഹാരാഷ്ട്രയെപ്പോലെയുമുള്ള സംസ്ഥാനങ്ങള്‍ സവര്‍ണ്ണമേധാവിത്വത്തിനെതിരെ പോരാടിയപ്പോള്‍ ഗുജറാത്തില്‍ അത്തരം പ്രസ്ഥാനങ്ങള്‍ക്കൊരിക്കലും വേരോട്ടമുണ്ടായില്ല. യി.പി.യിലും മറ്റും പിന്നോക്ക ദലിത് മുന്നേറ്റങ്ങള്‍ രാഷ്ടീയമണ്ഡലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഗുജറാത്തിലെ ദലിതര്‍ സവര്‍ണ്ണര്‍ നിന്ദാപൂര്‍വ്വം നീട്ടിക്കൊടുത്ത താഴ്ന്ന ക്ഷത്രിയരെന്ന പദവി ശിരസ്സാവഹിച്ചുകൊണ്ടു ജാതി സമ്പ്രദായത്തിനെതിരെ ആഞ്ഞടിക്കുന്നതിനുള്ള എല്ലാ അവസരവും നഷ്ടപ്പെടുത്തിയെന്നു ഗെയ്ല്‍ ഓംവെത്ത് നിരീക്ഷിക്കുന്നു. ഇങ്ങനെ പ്രാചീനവും പ്രതിലോമകരവുമായ സാമൂഹ്യസംവിധാനമാണ് ഗുജറാത്തില്‍ നിലനിന്നു പോന്നത്.

ഇന്ത്യയിലാകമാനം പടര്‍ന്നുപിടിച്ച ജാതിവിരുദ്ധ പ്രാദേശിക നീക്കങ്ങളെ തങ്ങളുടെ സംസ്ഥാനത്തേക്കു കടക്കാതെ ഗുജറാത്തി മധ്യവര്‍ഗം ഫലപ്രദമായി പ്രതിരോധിച്ചുവെങ്കിലും രാജ്യത്തെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ആഘാതത്തില്‍ നിന്ന് അവര്‍ക്കും മുക്തരാകാനായില്ല. രാജ്യാധികാരത്തിന്റെ കേന്ദ്രീകൃത സംവിധാനങ്ങളിലൂണ്ടായ തകര്‍ച്ച അവരിലും ആശങ്കകള്‍ സൃഷ്ടിച്ചു. ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ പൊതുപശ്ചാത്തലത്തിലാണു മറ്റു പലയിടത്തുമെന്ന പോലെ ഗുജറാത്തിലും ഹൈന്ദവ ദേശീയവാദം തങ്ങളുടെ ഇടം കണ്ടെത്തുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമൂഹ്യഘടനയും മധ്യവര്‍ഗ അരക്ഷിതത്വവും ഈ അധികാരപ്രവേശത്തെ സവിശേഷമാക്കിത്തീര്‍ത്തു. നേരത്തെ സൂചിപ്പിച്ച വിദേശഗുജറാത്തികള്‍ ഇതില്‍ തങ്ങളുടേതായ പങ്കുനിര്‍വഹിക്കുകയും ചെയ്തു. ഈ പ്രതിസന്ധിക്കൊടുവിലാണ് നരേന്ദ്രമോഡി സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പ്രതീകമായി ഉയര്‍ന്നുവരുന്നത്.

കേശുഭായ് പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കി 2001ല്‍ മാത്രമാണ് അധികാരത്തിലെത്തുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ മോഡി അപരിചിതനായിരുന്നില്ല. 1985 ല്‍ കീഴ്ജാതികള്‍ക്കെതിരെ നടന്ന കലാപത്തില്‍ ഇടപെട്ടുകൊണ്ട് മോഡി നേരത്തേത്തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കൈയൊപ്പു പതിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സോമനാഥ്, അയോധ്യാ യാത്രകളുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് ബി.ജെ.പിയുടെ ജനറല്‍സെക്രട്ടറിയായിരിക്കെയാണ് മോഡി മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കപ്പെട്ടത്. ഇന്ത്യയിലാദ്യമായാണ് ബ്രഹ്മചര്യം മുഖ്യ വ്രതമായി സ്വീകരിച്ച ഒരു ആര്‍.എസ്.എസ്. പ്രചാരക് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഏകദേശം ഇതിനു സമാനനായ വാജ്‌പേയിയെപ്പോലുള്ള ഒരാള്‍ ഇതിനുമുമ്പേ പ്രധാനമന്ത്രി ആയെങ്കിലും കൂട്ടുകക്ഷി സംവിധാനത്തിന്റെ ഭാഗമെന്ന നിലയില്‍ തനതായ രൂപത്തില്‍ ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ നരേന്ദ്രമോഡിയോളം വാജ്‌പേയ്ക്ക് കഴിയുമായിരുന്നില്ല. കിട്ടിയ അവസരം മോഡി വിട്ടുകളഞ്ഞില്ല. തന്റെ മുന്‍ഗാമികളെ നഷ്പ്രഭരാക്കിക്കൊണ്ട് മോഡി ഗുജറാത്തിനെ തന്റേതായ രീതിയില്‍ ഉടച്ചുവാര്‍ത്തു.

ഹിന്ദുക്കളും ലൈംഗികഭീതിയും

വിഭജനാന്തര കുടിയേറ്റങ്ങള്‍ ഗുജറാത്തില്‍ പഞ്ചാബിനോളം ബാധിച്ചിരുന്നില്ലെങ്കിലും വിഭജനം സൃഷ്ടിച്ച ചെറിയ അസ്വസ്ഥതപോലും കൃത്യതയോടെ സംരക്ഷിക്കുകയോ വളര്‍ത്തിയെടുക്കുകയോ ചെയ്യുന്നതില്‍ വലതുപക്ഷ ഹൈന്ദവശക്തികള്‍ ശ്രമിച്ചുപോന്നു. വിഭജനാനന്തരം നടന്ന കൂട്ടക്കൊലളെയും ബലാല്‍സംഘങ്ങളെയും സംബന്ധിച്ച വിവരണങ്ങള്‍ ആര്‍.എസ്.എസ് ശാഖകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. വിഭജനകാലത്തും അതിനുമുന്‍പും മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടു പോയ ഹിന്ദു പെണ്‍കുട്ടികളെ സംബന്ധിച്ച പ്രമേയം ശാഖാ ചര്‍ച്ചകളില്‍ പതിവായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്്‌ലിം പുരുഷശരീരങ്ങളുടെ അതിയായ ലൈംഗികോര്‍ജ്ജത്തെ സംബന്ധിച്ച മിത്തുകള്‍ പ്രചരിപ്പിക്കാന്‍ ഇതു കാരണമായി. ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ഒരു തരം ലൈംഗിക അസൂയയും സ്ത്രീകള്‍ക്കിടയില്‍ ലൈംഗികഭീതിയുമാണ് ഇത് ഉത്പാദിപ്പിച്ചത്. രാജ്യത്തു നടന്ന സെന്‍സസ്-ജനസംഖ്യാ ചര്‍ച്ചകള്‍ മിക്കപ്പോഴും മുസ്ലിങ്ങളുടെ വര്‍ദ്ധിച്ച പ്രജനനശേഷിയെക്കുറിച്ചുള്ള ഭീതി ആളിക്കത്തിച്ചു. പ്രജനനശേഷിയെ ലൈംഗികശേഷിയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാമായിരുന്നു. ചുരുക്കത്തില്‍ ഹിന്ദുത്വതത്വശാസ്ത്രത്തെ സംബന്ധിച്ചെടുത്തോളം മുസ്ലിം പുരുഷശരീരങ്ങള്‍ അസാമാന്യമായ ലൈംഗികതയുടെ ഇരിപ്പിടമെന്നനിലയില്‍ തകര്‍ക്കപ്പെടേണ്ടതും മുസ്ലിം സ്ത്രീശരീരങ്ങല്‍ മുസ്ലിം ജനതയുടെ ഉതാപാദനകേന്ദ്രമെന്ന നിലയില്‍ തുടച്ചുമാറ്റേണ്ടതുമാണ്.
2002ലെ ഗുജറാത്ത് കലാപകാലത്ത് വിഭജനകാലത്തുപോലും കാണാത്ത തരത്തില്‍ മുസ്ലിം സ്ത്രീശരീരങ്ങള്‍ ആക്രമിക്കപ്പെടുകയുണ്ടായി. ലൈംഗികാവയവങ്ങള്‍ അക്രമികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് മിക്കവാറും എല്ലാ വസ്തുതാന്വേഷണ സംഘങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മാറിടങ്ങള്‍ ഛേദിക്കുക, ലൈംഗികാവയവങ്ങളില്‍ ഇരുമ്പുദണ്ഡുകള്‍ കുത്തിക്കയറ്റി കൊലചെയ്യുക, കൈക്കുഞ്ഞുങ്ങളെയും ഗര്‍ഭസ്ഥശിശുവിനെപ്പോലും ആക്രമിക്കുക എന്നിവ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. പൗരുഷനഷ്ടത്തിന്റെയും അതു സൃഷ്ടിച്ച അസൂയയുടെയും പ്രകടമായിരുന്നു എങ്ങും. കലാപകാലത്ത് വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ട പ്രചരണ രേഖകള്‍ ഇക്കാര്യം തെളിയിക്കുന്നുണ്ട്. ചുരുക്കത്തില്‍ കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും വെറും ആക്രമണങ്ങളെന്നതിലുപരി ഒരു പ്രത്യയശാസ്ത്ര പ്രകടനം കൂടിയായിരുന്നുവെന്ന് പറയാം. അക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു കവിത ഇതിനു തെളിവാണ്.

Narendra Modi you have fucked the mother of [Muslims]

The volcano which was inactive for years has erupted

It has burnt the arse of [Muslims] and made them dance nude

We have untied the penises which were tied till now

Without castor oil in the arse we have made them cry. . .

Wake up Hindus, there are still [Muslims] alive around you

Learn from Panvad village where their mother was fucked

She was fucked standing while she kept shouting

She enjoyed the uncircumcised penis

With a Hindu government the Hindus have the power to annihilate [Muslims]


(തനിക സര്‍ക്കാര്‍ ഉദ്ധരിച്ചത്) പൗരുഷഭീതിയുടെ തുറന്ന പ്രകടനമാണ് ഈ കവിത. അക്രമികള്‍ക്കു ഒരു ഭരണാധികാരിയെന്ന നിലയില്‍ മോഡി നല്‍കിയ നിസ്സീമമായ സഹായങ്ങള്‍ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത തരത്തിലുള്ള പിന്തുണ അയാള്‍ക്കു നേടിക്കൊടുത്തു. മോഡി മുഖ്യമന്ത്രിയായി ആറുമാസത്തിനകമാണ് ഇതൊക്കെ സംഭവിക്കുന്നത്. ചുരുക്കത്തില്‍ കേശുഭായി പട്ടേലിനു പകരം അധികാരത്തിലെത്തിയ പഴയ മോഡിയായിരുന്നില്ല ഗുജറാത്തു കലാപത്തിനു ശേഷമുള്ള മോഡി.

ബ്രഹ്മചര്യവും പൗരുഷവും
ബ്രഹ്മചര്യവും പൗരുഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹിന്ദുത്വപ്രത്യയശാസ്ത്ര ധാരണയെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണു ഗുജറാത്തി സമൂഹത്തില്‍ മോഡിയുടെ സ്വീകാര്യത വെളിപ്പെടുകയുള്ളൂ. വിഭജനത്തിനു ശേഷം പൗരുഷത്തെക്കുറിച്ചുള്ള ഹിന്ദുത്വ ധാരണകള്‍ നിരവധി പരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ദേശീയവും പ്രാദേശികവുമായ തലത്തില്‍ രൂപപ്പെട്ട ചര്‍ച്ചകള്‍, സിനിമയും ടെലിവിഷന്‍ സീരിയലുകളെയും പോലുള്ള ബഹുജനകലാരൂപങ്ങള്‍ എന്നിവയൊക്കെ ഇത്തരം മാറ്റങ്ങളില്‍ പങ്കുവഹിച്ചു. 1991-92ല്‍
ദേശീയ ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ചാണക്യപോലുള്ള ടി.വി.സീരിയലുകള്‍ എങ്ങിനെ ബ്രഹ്മചാരിയായ ഒരു രക്ഷകനെ സങ്കല്പിച്ചുവെന്ന് ഉമാ ചക്രവര്‍ത്തി എഴുതുന്നുണ്ട്.
ഈ സങ്കല്പമനുസരിച്ച് പൗരുഷത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് ബ്രഹ്മചര്യം. ഗാര്‍ഹസ്ഥ്യം/ ബ്രഹ്മചര്യം എന്ന ദ്വന്ദങ്ങളില്‍ പൗരുഷത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നതാണ് ബ്രഹമചര്യത്തെ വ്യത്യസ്തമാക്കുന്നത്. ഗൃഹസ്ഥരായ പുരുഷന്‍ ബീജം നഷ്ടപ്പെടുത്തിക്കൊണ്ട് പുരുഷത്വം തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. മറ്റൊരര്‍ത്ഥത്തില്‍ സ്‌ത്രൈണതയിയിലേക്കുള്ള പതനം തന്നെ.
ഒരാള്‍ അയാളുടെത്തന്നെ ശരീരത്തിനു മുകളില്‍ നടത്തുന്ന ആധിപത്യമാണ് ബ്രഹമചര്യം. ഇത് പുറത്തുനിന്നുള്ള കൊളോണിയലിസം, സെക്കുലറിസം, ആധുനികത തുടങ്ങി എല്ലാ ശക്തികളെയും പ്രതിരോധിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നു. അതുകൊണ്ടുതന്നെയാണ് പുരുഷന്റെ ബ്രഹമചര്യവും ദേശീയതയും തമ്മില്‍ ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത്. ഒറ്റവാക്കില്‍ ബ്രഹ്മചര്യം ലൈംഗികകാമനകളുടെ അടിച്ചമര്‍ത്തലല്ല, ലൈംഗിക ഊര്‍ജ്ജത്തെ ദേശീയതയ്ക്കുവേണ്ടി പരിവര്‍ത്തിപ്പിക്കലാണ്. ഇതിന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളിലൊന്ന് മഹാത്മാഗാന്ധിയുടേതാണ്. ശരീരത്തിനു മുകളിലുള്ള സ്വയം നിയന്ത്രണം സ്വകാര്യ പൊതുജീവിതത്തില്‍ ശക്തിപകരുമെന്ന് അ്‌ദ്ദേഹം വിശ്വസിച്ചു.
ഹിന്ദുത്വവാദത്തിന്റെ 19-ാം നൂറ്റാണ്ടിലെ പ്രാമാണികരിലൊരാളായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആനന്ദമഠത്തില്‍ രാഷ്ട്രരക്ഷക്കായി തെരഞ്ഞെടുക്കുന്നത് ബ്രഹ്മചാരിയായ നായകനെയാണ്. സ്ത്രീകളുമായുള്ള ചാര്‍ച്ച പൗരുഷത്തെ ചോര്‍ത്തിക്കളയുമെന്നു ബങ്കിംചന്ദ്രന്‍ കരുതി.
ബ്രഹമചര്യത്തെക്കുറിച്ചുള്ള ഈ സങ്കല്പത്തില്‍ ഊന്നിയാണ് ആര്‍.എസ്.എസ് തങ്ങളുടെ തത്വശാസ്ത്രം രൂപപ്പെടുത്തിയത്. ഗൃഹസ്ഥര്‍ക്ക് സംഘത്തില്‍ പ്രവേശനം നിഷേധിക്കുന്നില്ലെങ്കിലും വിവാഹിതര്‍ക്ക് പ്രചാരകരായി പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. 2009പ്പോലും പ്രചാരകര്‍ക്ക് വിവാഹജീവിതം നിഷേധിക്കുന്നതിനെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സര്‍സഘ്ചാലക് മോഹന്‍ ഭഗത്ത് നിഷേധാര്‍ത്ഥത്തിലാണ് മറുപടി നല്‍കിയത്.

മോഡിയും ഗുജറാത്തും
ആര്‍.എസ്.എസ്സിന്റെ പ്രചാരകായ മോഡി മുകളില്‍ വിവരിച്ചതുപോലുള്ള ഒരു പ്രതിബിംബവുമായാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയോടെ ഈ പ്രതിബിംബം ഹിന്ദുഗുജറാത്തിന്റെ ബിംബമായിമാറി. മോഡിയെക്കുറിച്ചുള്ള ഒരു പഠനത്തില്‍ തൃദീപ് എഴുതുന്നു: മോഡി തന്റെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും ഒരിക്കലും വേര്‍തിരിക്കുന്നില്ല. തന്റെ കുടുംബബന്ധങ്ങളെക്കുറിച്ചല്ല, ഗുജറാത്തിനെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുന്നത്. ഗുജറാത്തിലെ ഹൈന്ദവജനതക്ക് മുന്‍പില്‍ മോഡി ഉത്തമപൗരുഷത്തിന്റെയും പ്രതിനിധാനമാണ്.
ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമെന്ന് തന്റെ ബ്ലോഗില്‍ സ്വയം വിവരിക്കുന്ന മോഡിയെ ട്വിറ്ററില്‍ 371619 പേര്‍ ഫോളോ ചെയ്യുമ്പോള്‍ അദ്ദേഹം ഒരാളെപ്പോലും ഫോളോ ചെയ്യുന്നില്ല. നാമൊ (മുന്നില്‍ കുമ്പിടുക) എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന മോഡി ഗുജറാത്തി സ്ത്രീകളുടെ ലൈംഗികാകര്‍ഷണ രൂപമാണെന്ന് ഏഷ്യന്‍ ഏജിലെ പത്രപ്രവര്‍ത്തകനും ഗുജറാത്തിയുമായ അക്ബര്‍ പട്ടേല്‍ തന്റെ കോളത്തില്‍ എഴുതുന്നു.
ഗുജറാത്ത് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ യോഗത്തില്‍ അതിഥിയായെത്തിയ ഹിന്ദിസിനിമാ താരം ഷെര്‍ലിന്‍ ചോപ്രയെപ്പോലും ആരാധകയാക്കാന്‍ മോഡിക്കു കഴിയുന്നുണ്ട്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ഉര്‍ജ്ജസ്വലനായ മനുഷ്യന്‍ മോഡിയാണെന്നും ഒരു അവസരം തന്നാല്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റാവാന്‍ താന്‍ തയ്യാറാണെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്.

ഗുജറാത്ത് കൂട്ടക്കൊലയുടെ നാളുകളില്‍ അക്രമങ്ങള്‍ക്കു മുതിരാതിരുന്ന പുരുഷന്മാര്‍ക്ക് വളകള്‍ സമ്മാനിച്ചുകൊണ്ട് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധത്തെ മറ്റൊരര്‍ത്ഥത്തില്‍ ഉറപ്പിക്കുകയായിരുന്നു ഗുജറാത്തിലെ ഹിന്ദുസ്ത്രീകള്‍. തന്റെ നെഞ്ചളവായ 56 ഇഞ്ച ് ദേശീയതയുടെ അളവാണെന്നമട്ടിലാണ് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് തെഹല്‍ക്കയില്‍ എഴുതിയ കുറിപ്പില്‍ തൃദീപ് പറയുന്നു. രസകരമായ മറ്റൊരുകാര്യം, ഗ്രാമീണയായ ഒരു സ്ത്രീയുമായി മോഡിക്ക് വിവാഹബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത്തരം ചോദ്യങ്ങള്‍ ഗുജറാത്തില്‍ ഏറെപ്പേരൊന്നും ചോദിക്കാറില്ല. അല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണെന്നതല്ല മറിച്ച് എന്താവണം തങ്ങളുടെ നേതാവ് എന്നത് അവര്‍ മോഡിയില്‍ കണ്ടെത്തുകയായിരുന്നു എന്നതാണ് വാസ്തവം.
.