Monday, May 25, 2009

സൈന്യവും സിവില്‍ ഭരണകൂടവും: ഒരു തെക്കേഷ്യന്‍ പ്രതിസന്ധി

സൈന്യവും സിവില്‍ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ സ്ഥാനമൊഴിയേണ്ടിവന്ന നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡമുന്നോട്ട്‌ വെച്ച വാദഗതികള്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്‌. മാവോയിസ്റ്റ്‌ ശക്തികളുടെ ജനാധിപത്യവിരുദ്ധ പ്രവണതയുടെ നിദര്‍ശനമായി സൈനിക തലവനെ സ്ഥാനഭൃഷ്ടനാക്കിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വിവരിച്ചപ്പോള്‍ മറ്റുചിലര്‍ മാവോയിസ്റ്റുകളുടെ തെരക്കുപിടിച്ച നടപടിയെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ പ്രചണ്ഡ ഉയര്‍ത്തുന്ന പ്രശ്നത്തെ ഗൗരവമായാണ്‌ നോക്കിക്കണ്ടത്‌. ഇന്ത്യയടക്കമുള്ള തെക്കേഷ്യയിലെ വന്‌കിട പത്രങ്ങളൊക്കെ തന്നെ എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ്‌ മാവോയിസ്റ്റുകളുടെ രാജിപ്രഖ്യാപനത്തെ അഭിമുഖീകരിച്ചത്‌. മാവോയിസ്റ്റുകളുടെ 'നടപടികളിലൂടെ' രൂപം കൊണ്ട ഭരണപ്രതിസന്ധി ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കിന്റെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍ പര്യാപ്തമാണെന്ന് പത്രങ്ങള്‍ തുറന്നെഴുതി. രാജ്യം ചരിത്രപരമായ ഒരു വഴിത്തിരുവിലാണെന്നും വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നാണെങ്കിലും അവര്‍ ശരിയായി വിലയിരുത്തി.

സൈന്യത്തിനുമുകളില്‍ സിവില്‍ ഭരണകൂടത്തിന്റെ അധികാരത്തെകുറിച്ചുള്ള പ്രചണ്ഡയുടെ നിരീക്ഷണങ്ങള്‍ കാട്‌മണ്ടുവിലെ അധികാരത്തിന്റെ ഇടനാഴികക്കുമപ്പുറത്ത്‌ സൗത്തേഷ്യയിലെ സമകാലിനാവസ്ഥയില്‍ രാഷ്ട്രങ്ങളുടെ ആഭ്യന്തര രംഗത്തും അന്താരാഷ്ട്രബന്ധങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുവെന്നതാണ്‌ വാസ്തവം. അതുതന്നെയാണ്‌ ആ നിരീക്ഷണങ്ങളുടെ പ്രസക്തിയും. കാട്ട്‌മണ്ഡുവിലും കിള്ളിനോച്ചിയിലും വിധി നിര്‍ണ്ണയിച്ചത്‌ ഇതുതന്നെയാണെന്നു സാരം.


നേപ്പാളില്‍ ആര്‍മിജനറലിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയെ പരിശോധിക്കുക. ഈ നടപടിയെ മാവോയിസ്റ്റുകളുടെ അധികാരാസക്തിയുടെ സൂചനയായി വിലയിരുത്തിയ വിമര്‍ശകര്‍ തത്വാധിഷ്ടിതമല്ലാത്ത നടപടിയായിയായാണ്‌ ഇതിനെ വിശേഷിപ്പിച്ചത്‌. രാഷ്ട്രത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യങ്ങള്‍ക്കിടയില്‍ വിപ്ലവാനന്തരസമൂഹത്തില്‍ നിലനിന്നേക്കാവുന്ന ഏകാധിപത്യപ്രവണതയെ വിമര്‍ശിച്ചുകൊണ്ടാണ്‌ നേപ്പാളി മാവോയിസ്റ്റുകള്‍ കഴിഞ്ഞകാലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തിയത്‌. സോവിയറ്റ്‌ റഷ്യയിലും ചൈനയിലും രൂപമെടുത്ത സോഷ്യലിസ്റ്റ്‌ വ്യവസ്ഥ പൊതുസമൂഹത്തിന്റെയും പൊതുമണ്ഡലത്തിന്റെയും അഭാവത്തില്‍ കൂടിയാണ്‌ തകര്‍ന്നതെന്ന് അവര്‍ വിലയിരുത്തി. സിവില്‍ ഭരണകൂടത്തെയും പാര്‍ട്ടിയെയും പരസ്പരം വേറിട്ട രണ്ടു വ്യവസ്ഥകളായാണ്‌ അവര്‍ കണ്ടത്‌. അധികാരത്തിലെത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ജനകീയ സേന(സൈന്യം) സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ ബഹുകക്ഷിജനാധിപത്യത്തിന്‌ കീഴ്‌പ്പെട്ടിരിക്കണമെന്നും അവര്‍ വിശദീകരിച്ചു. ബോബ്‌ അവാക്യന്‍ നേതൃത്വം കൊടുക്കുന്ന റിം(റവലൂഷനറി ഇന്റര്‍നാഷണല്‍ മൂവ്‌മന്റ്‌)ല്‍ ഈ ചിന്തകള്‍ ഗൗരവമായ ചര്‍ച്ചക്കുവിധേയമായിരുന്നു. ഇതാണ്‌ പിന്നീട്‌ പ്രചണ്ഡപാത്ത്‌ എന്ന് വിളിക്കപ്പെട്ടത്‌. 1996 മുതല്‍ നടന്നുവരുന്ന ജനകീയയുദ്ധകാലത്തും സിവില്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും (എന്തിന്‌ വിപ്ലവപാര്‍ട്ടിയുടെ പോലും ) അധികാരത്തെക്കുറിച്ച്‌ അവര്‍ ജാഗ്രതയുള്ളവരായിരുന്നുവെന്ന് ഇത്‌ വ്യക്തമാക്കുന്നു. ഒരു വിപ്ലവാനന്തര സമൂഹത്തില്‍ പോലും നിഷ്കര്‍ഷിക്കുന്ന ഈ നിലപാടുകള്‍ ബൂര്‍ഷ്വാവ്യവസ്ഥക്കുള്ളില്‍ ആവശ്യപ്പെടുന്നതില്‍ അവസരവാദമോ അധികാര പ്രമത്തതയോ ഒന്നുമില്ലെന്നത്‌ വ്യക്തമാണ്‌. നേപ്പാളിന്റെ കാര്യത്തില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന സിവിലിയന്‍ സുപ്രീമസി ഒരു റിപ്പബ്ലിക്കെന്ന നിലയില്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമാണെത്‌ സ്വയം വ്യക്തമാണ്‌. തെക്കേഷ്യയിലെ വര്‍ത്തമാനകാലവും ചരിത്രവും ഇത്‌ തെളിയിക്കുന്നുണ്ട്‌.

ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യുടെ പരാജയത്തിലും ഈ പ്രശ്നം കാണാവുന്നതാണ്‌. എന്തായിരുന്നു അത്‌?ഒരു ഗറില്ലാ ആര്‍മി എന്ന നിലയിലാണ്‌ എല്‍.ടി.ടി.ഇ. തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്നത്‌. ഒരു ഘട്ടത്തില്‍ ശ്രീലങ്കയുടെ കടലോരമേഖലയടക്കം 1/3 ഭാഗവും അവര്‍ നേടിയെടുത്തു. എന്നാല്‍ 9/11 നുശേഷം രൂപം കൊണ്ട സവിശേഷസാഹചര്യത്തില്‍ ഭീകരതക്കെതിരെ യുദ്ധമെന്ന വാഷിങ്ങ്ട്ടണ്‍ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ അവര്‍ തുടക്കത്തിലേ പരാചയപ്പെട്ടു. ആന്താരാഷ്ട്രതലത്തില്‍ ഒരു രാഷ്ട്രമായി -അവര്‍ അങ്ങിനെ കരുതിയിരുന്നെങ്കിലും-അവര്‍ സ്വയം പ്രഖ്യാപിച്ചില്ല. ഒരു സൈനിക സംവിധാനമായ എല്‍.ടി.ടി.ഇ ക്കു പകരം ഒരു സിവിലിയന്‍ ഭരണകൂടത്തെ വിഭാവനം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതേ സമയം യുദ്ധമുന്നണി മൊബൈല്‍ വാറില്‍ നിന്ന് പെര്‍മനന്റ്‌ വാറിലേക്കു മാറുകയും ചെയ്തു. ഒരു രാഷ്ട്രത്തിന്റെ തനതു സംവിധാനമായ പെര്‍മനന്റ്‌ വാറിന്റെ യുദ്ധതന്ത്രങ്ങള്‍ ഒരു ഭാഗത്തും രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട ഇന്റ്റേണല്‍ ഡെമോക്രസ്സി പോലുള്ള മറ്റുസംവിധാനങ്ങളുടെ അഭാവം മറുഭാഗത്തും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത് . അതേ സമയം ഒരു നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി കൂടിയതോടെ വീണ്ടും ഗറില്ലാ ആര്‍മി ആകുന്നതിനുള്ള സാദ്ധ്യത അടച്ചുകളയുകയും ചെയ്തു. (ഇത് അവസാനം അവരുടെ പരാജയത്തിനു കാരണമായി)ഒരു രാഷ്ട്രമാകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായ ഈ അധികാര വിതരണത്തിന്റെ അഭാവം സംഘടക്കുള്ളില്‍ അധികാര വടംവലിയെ ശക്തമാക്കി. ഒരു ഘട്ടത്തില്‍ കേണല്‍ കരുണയെപോലുള്ള പ്രവര്‍ത്തകര്‍ പുറത്തുപോകുന്നതിന്റെ പ്രശ്നം ഇതുതന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സിവില്‍ ഭരണകൂടവും സൈനികാധികാരവും തമ്മിലുള്ള പ്രശ്നത്തില്‍ ജനകീയാധികാരത്തിനു അനുകൂലമായി തീരുമാനമെടുക്കുന്നതിലുള്ള വീഴ്ച്ചയായിരുന്നു നിര്‍ണ്ണായകം.

പാക്കിസ്ഥാന്റെ കാര്യത്തില്‍ സൈനികഭരണകൂടം ഒരു ഒസ്യത്തെന്ന പോലെയായിരുന്നു ലഭ്യമായിരുന്നത്‌. വിഭജനത്തിനു ശേഷം അധികാരവ്യവസ്ഥയുടെ ഭാഗമായവരില്‍ വലിയ ശതമാനത്തോളം ഇന്ത്യയില്‍ നിന്നു പലായനം ചെയ്ത ബ്യൂറോക്രറ്റുകളും സൈനികമേധാവികളുമായിരുന്നു. ബലൂച്ചിസ്ഥാന്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും പോലും ഉയര്‍ന്നു വന്നിരുന്ന ദേശീയതകളുടെ ആവശ്യങ്ങളെ വിഭജനാന്തര ഇന്ത്യന്‍ ഭരണകൂടശക്തികളെ പോലെ പാക്കിസ്ഥനും സൈനിക നടപടികളെകൊണ്ടാണ്‌ നേരിട്ടത്‌. സ്വന്തമായ ഒരു ദേശീയതയോ പ്രദേശമോ അവകാശപ്പെടാനാവാതിരുന്ന ഉറുദു സംസാരിക്കുന്ന (ഇന്ത്യന്‍)കുടിയേറ്റക്കാരായ പാക്കിസ്ഥാനികള്‍ക്ക്‌ (ഇവര്‍ വെറും 2.5 ശതമാനമേവരൂ) നിലനില്‍ക്കാനുള്ള ഏക പോവഴി മുഖ്യ ജന വിഭാഗമായ പഞ്ചാബികളുമായി ചേര്‍ന്ന്‌നില്‍ക്കുക എന്നതായിരുന്നു. വലിയകാലത്തോളം അവര്‍ അത്‌ തുടരുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ രൂപം കൊള്ളാനാരംഭിച്ച ഈ സംവിധാനം പിന്നീട്‌ രാഷ്ട്രത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഒന്നായി തീര്‍ന്നു. ഇന്ന് സൈന്യം രാഷ്ട്രത്തിന്റെ 30%ത്തിലധികം വ്യവസായമേഖലയും കൈയിലെത്താവുന്ന തരത്തില്‍ വളര്‍ന്നുകൊണ്ട്‌ മുഖ്യസാമ്പത്തിക സംവിധാനമാണ്‌.ഇത്‌ ഒരു രാഷ്ട്രമെന്ന നിലയില്‍ പാക്കിസ്ഥാന്റെ നിലനില്‍പ്പിനെ നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്‌.തങ്ങളുടെ അന്താരാഷ്ട്രതാല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ രാജ്യത്തെ കൈകാര്യം ചെയ്ത വാഷിങ്ങ്ട്ടണ്‍ ഈ രൂപപരിണാമത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. സിവില്‍ഭരണകൂടവും സിവിലിയന്‍ താല്‍പര്യങ്ങാളും പലപ്പോഴും ഏറ്റുമുട്ടുകയും ചിലപ്പോഴെങ്കിലും രാജ്യത്തെ ഒരു നിര്‍ണ്ണായക ബിന്ദുവില്‍ എത്തിക്കുകയും ചെയ്തിരുന്നു.ജെഡ്ജിമാരെ പുനസ്ഥാപിക്കുന്നതിനുള്ള സമരം ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഇന്ത്യ ഈ പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകൊണ്ടാണ്‌ ശ്രദ്ധേയമായിരുന്നത്‌. ഒരു ഭാഗത്ത്‌ നേപ്പാളില്‍ സിവിലിയന്‍ ഭരണകൂടമേല്‍ക്കൈക്കുവേണ്ടി വാദിക്കുന്ന മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്നും പുറത്തിരുത്താനായി ഇന്ത്യ റിപ്പബ്ലിക്കിന്റെ ശില്‍പ്പിയെന്ന് സ്വയം അഭിമാനിക്കവെതന്നെ സ്ഥാനഭൃഷ്ടനാക്കപ്പെട്ട രാജാവുമായി ഗൂഢാലോചന നടന്നതായ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്‌. സോണിയാഗാന്ധി ഗ്യാനേന്ദ്രയുമായി സമീപകാലത്തു നടന്ന കൂടിക്കാഴ്ച്ച അതിന്റെ തെളിവാണ്‌. നേപ്പാള്‍ പ്രശ്നം നടക്കവെ തന്നെ ഇന്ത്യന്‍ സ്ഥാനപതി സൈന്യത്തലവന്റെ കാര്യത്തില്‍ കടുത്തതീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ കുറഞ്ഞത്‌ 6 തവണ തന്നെ വന്നു കണ്ടിരുന്നതായി പ്രചണ്ഡ തന്നെ പറയുകയുണ്ടായി. അതേ സമയം മറുഭാഗത്ത്‌ എല്‍.ടി.ടി.ഇ. പ്രശ്നത്തില്‍ ലങ്കക്ക്‌ തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട്‌ തികച്ചും വ്യത്യസ്തമായ ഒരു റോള്‍ വഹിക്കുകയും ചെയ്യുകയാണ്‌.താരതമ്യേന ശാന്തമായിരുന്ന തെക്കേഷ്യ അന്താരാഷ്ട്ര ആയുധപ്പന്തയത്തിന്റെയും 'സൈനികനയതന്ത്ര'ത്തിന്റെയും കളിസ്ഥലമാവുകയാണ്‌.കൂട്ടത്തില്‍ രാഷ്ട്രങ്ങള്‍ സൈനിക സംവിധാനങ്ങള്‍ മാത്രമായി മാറുകയുമാണ്‌.

Saturday, May 9, 2009

ഇന്ത്യയും അയല്‍രാജ്യങ്ങളും

ലോകത്തിലെ ഏക ഹിന്ദുരാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിച്ച ജനാധിപത്യസര്‍ക്കാരിന്റെ ആദ്യ പ്രധാനമന്ത്രി പ്രചണ്ഡ രാജിവെച്ചു. അതെ തുടര്‍ന്ന് ഡല്‌ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഒരു സുരക്ഷാഭീഷണിയാണെന്നാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‌മോഹന്‍സിംഹ്‌ പ്രതികരിച്ചത്‌(ദി ഹിന്ദു, മെയ്‌ 5, 2009) നേപ്പാള്‍,ശ്രീലങ്ക,ബംഗ്ലാദേശ്‌,തീര്‍ച്ചയായും പാക്കിസ്ഥാന്‍,മാലി,ഭൂട്ടാന്‍ എന്നിങ്ങനെ ഇന്ത്യയുടെ 'സുരക്ഷ'യെ ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീട്ടാന്‍ കഴിയും.

വര്‍ത്തമാന കാലത്ത്‌ നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടക്കുന്ന സംഭവവികാസങ്ങളും അതില്‍ ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗങ്ങളും വഹിക്കുന്ന പങ്കും തെക്കേഷ്യയുടെ ഭാവിയെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ട്‌.തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുത്തിരുന്ന ഇന്ത്യന്‍ ഭരണകൂടം അതിനനുരൂപമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ്‌ തങ്ങളുടെ അയല്‍ രാജ്യങ്ങളില്‍ കെട്ടിപ്പെടുക്കാന്‍ ശ്രമിച്ചത്‌. ഒരു ഭാഗത്ത്‌ അത്‌ തങ്ങളുടെ നേരിട്ടുള്ള താല്‍പര്യങ്ങളായിരുന്നുവെങ്കില്‍ മറ്റുചില ഇടങ്ങളില്‍ അത്‌ ആഗോള സാമ്രാജ്യത്തിന്റെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇത്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക രാഷ്ട്രീയഭൂപടത്തില്‍ ഒരു ഇടം നേടിക്കൊടുത്തു.

വിലകുറഞ്ഞ മനുഷ്യാദ്ധ്വാനത്തിന്റെയും അമൂല്യമായ വിഭവങ്ങളുറ്റേയും സ്ത്രോതസ്സെന്ന നിലയില്‍ അയല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക്‌ എന്നും പ്രധാനമായിരുന്നു.അവയുടെ പരിമിതമായെങ്കിലും വളരുന്ന സമ്പദ്ഘടനയും വിശാലമായ വിപണിയും ആഗോളവല്‍കൃത ലോകത്തില്‍ രാജ്യത്തിന്റെ വിദേശനയത്തെ തന്നെ തീരുമാനിച്ചു.

സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലൂടെ സാഫ്ട്ട ഉടമ്പടി ഒപ്പുവെപ്പിച്ചുകൊണ്ട്‌ തെക്കേഷ്യന്‍ രാജ്യങ്ങളെ ഒരൊറ്റവ്യാപാരബ്ലോക്കാക്കിക്കൊണ്ട്‌ ഒരു പൊതുവിപണി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്രവിനിമയത്തിന്‌ ആവശ്യമായതരത്തില്‍ ഒരു പൊതുനാണയവ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഉയര്‍ന്നുവരുന്നുണ്ട്‌. ഇതാകട്ടെ ആത്യന്തികമായും ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ മൂലധനത്തിന്റെ വികാസത്തിന്റെ അവിഭാജ്യഭാഗവുമാണ്‌.എന്നാല്‍ സാമ്പത്തിക ശാസ്ത്രം സ്വതന്ത്രമായ ഒരു വ്യവസ്ഥയായി,ഭാവനയിലല്ലാതെ , ഒരിക്കലും നിലനിന്നിട്ടില്ല.രാഷ്ട്രീയ-സൈനികവ്യവസ്ഥയുടെ ആകത്തുകയിലാണ്‌ അത്‌ സാധ്യമാകുന്നത്‌. (മാര്‍ക്സ്‌ സാമ്പത്തികശാസ്ത്രം എന്നല്ല, രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം എന്നാണ്‌ എല്ലായ്പ്പോഴും ഉപയോഗിച്ചിരുന്നത്‌.)അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വൈദേശിക നയങ്ങളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ അതു നേടിയെടുത്തു.

ശ്രീലങ്കയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ തലയിട്ടുകൊണ്ടാണ്‌ അത്‌ ആരംഭിച്ചത്‌. ശീതയുദ്ധകാലത്ത്‌ അമേരിക്ക സൈനികമായി തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദീഗോഗാര്‍ഷ്യ ദ്വീപ്‌ പിടിച്ചതോടെയാണ്‌ ഇന്ത്യന്‍ ശ്രീലങ്കന്‍ ബന്ധം ഒരു വഴിത്തിരുവിലെത്തുന്നത്‌. അമേരിക്കയുടെ ഇന്ത്യന്‍ സമുദ്രത്തിലെ ആധിപത്യത്തിനെ തടയിടാന്‍ സോവിയറ്റ്‌ റഷ്യക്ക്‌ അതുപോലെതന്നെ പ്രധാനമായ ഒരു സൈനിക കേന്ദ്രം ആവശ്യമായിരുന്നു. ശ്രീലങ്കയിലെ ട്രിങ്കോമാലിയായിരുന്നു അതിനുവേണ്ടി തെരഞ്ഞെടുത്തത്‌. ഈ സാഹചര്യത്തിലാണ്‌ തമിഴ്‌ ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളിലൊന്നായ എല്‍.ടി.ടി.ഇ യെ സൈനികമായിതന്നെ സഹായിക്കാന്‍ ഇന്ത്യ തയ്യാറവുന്നത്‌. എല്‍.ടി.ടി.ഇ പോരാളികള്‍ക്ക്‌ ഇന്ത്യയില്‍ പരിശീലനത്തിനുള്ള സാഹചര്യം ഇന്ദിരാഗാന്ധി ഒരുക്കിക്കൊടുത്തു. എന്നാല്‍ പിന്നീട്‌ റഷ്യ തന്നെ ശിഥിലീകരിക്കപ്പെട്ട സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യുടെ നേത്രത്വത്തിലുള്ള പോരാട്ടങ്ങള്‍ ഇന്ത്യക്ക്‌ ബാധ്യതയായിതീര്‍ന്നു.ആ സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യെ ഒതുക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു ഇന്ത്യാ-ശ്രീലങ്ക സര്‍ക്കാരുകളുടെ മുന്‌കൈയില്‍ ഒപ്പുവെച്ച തിമ്പു കരാര്‍. എന്നാല്‍ ഒരു ജനത എന്ന നിലയില്‍ വംശീയ മായ അടിച്ചമര്‍ത്തലുകള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴര്‍ക്ക്‌ തങ്ങളുടെ മുദ്രവാക്യങ്ങളില്‍ നിന്നു അകന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.തിമ്പു കരാറിനുശേഷവും പോരാട്ടം തുടര്‍ന്നു.അത്‌ ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്നതോടെയാണ്‌ 'ഇന്ത്യന്‍ സമാധാന സേന'യെ ശ്രീലങ്കയിലേക്കയക്കുന്നത്‌.ഇന്ത്യന്‍ സേന നടത്തിയ കൂട്ടക്കുരുതികള്‍ തമിഴരുടെ മാത്രമല്ല മുഴുവന്‍ പേരുടേയും പ്രധിഷേധത്തിനിടയാക്കി. ഒരു ഘട്ടത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരും തമിഴു ജനതയും ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യ 'സമാധാനസേനയെ' പിന്‍ വലിക്കാന്‍ തയ്യാറായില്ലെന്നത്‌ ഭരണകൂടത്തിന്റെ വ്യാപന താല്‍പര്യങ്ങളുടെ ഒരു തെളിവായിരുന്നു. പിന്നീടൊരിക്കല്‍ ചൈന,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക ആയുധം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ സക്കാര്‍ തുറന്ന ഭീഷണിയിലൂടെയാണ്‌ അതിനു തടയിടാന്‍ ശ്രമിച്ചത്‌.അതിനിടയില്‍ എല്‍.ടി.ടി.ഈ യുടെ തന്നെ സവര്‍ണ്ണ- വര്‍ഗ്ഗ അടിത്തറയും നിലപാടുകളും തമിഴു ജനതക്കിടയിലും വിള്ളലുകളുണ്ടാക്കി. തുടക്കത്തില്‍ തമിഴുപ്രശ്നത്തില്‍ സഹാനുഭൂതിപ്രകടിപ്പിക്കുന്നതായി നടിച്ച്‌ ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത ഇന്ത്യന്‍ ഭരണകൂടം പിന്നീട്‌ ശ്രീലങ്കന്‍ സിംഹള വംശീയ ഭരണകൂടത്തിന്‌ അതേ തമിഴര്‍ക്കെതിരെ യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കൊടുത്ത്‌ തമിഴുപ്രശ്നത്തില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള എല്ലാസാധ്യതകളും ഇല്ലാതാക്കി.

ബംഗ്ലാദേശിന്റെ കാര്യത്തിലാകട്ടെ, ടാറ്റയും മിത്തലും പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക്‌ നേരിട്ട്‌ താല്‍പര്യങ്ങള്‍ ഉള്ള പ്രദേശമാണിത്‌. അമേരിക്കന്‍- ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പല്ലായ്പ്പോഴും ബംഗ്ലാദേശ്‌ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുപോന്നു. ഇപ്പോഴുള്ള സര്‍ക്കാരിലും അതിനുമുന്‍പുണ്ടായിരുന്ന കെയര്‍റ്റെക്കര്‍ സര്‍ക്കാരിലും ഇന്ത്യന്‍ നയതന്ത്രമന്ത്രാലയം സജീവമായി ഇടപെട്ടിരുന്നു.ആ സര്‍ക്കാര്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ടാറ്റയെയും മിത്തലിനേയും തങ്ങളുടെ രാജ്യത്തേക്ക്‌ ക്ഷണിക്കുകയും മിത്തലിന്‌ ഊര്‍ജ്ജമേഖല അടിയറവെക്കുകയും ചെയ്തു.

ഇന്ത്യയുടെ ഒരു ഉപഗ്രഹരാജ്യം പോലെ നില്‍ക്കുന്ന നേപ്പാളിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.നേപ്പാളി സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്ന ജനാധിപത്യ പ്രവണതകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഇന്ത്യ രാജാധികാരത്തിന്‌ എല്ലാ പിന്തുണയും നല്‍കിയിരുന്നു. നേപ്പാളിലെ ജനകീയയുദ്ധത്തിന്റെ കാലത്ത്‌ റിപ്പബ്ലിക്കാക്കാനുള്ള മുദ്രവാക്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യ രാജാവിനോടൊപ്പം നില്‍ക്കുകമാത്രമല്ല തെരഞ്ഞെടുപ്പിന്‌ ശേഷം ഭൂരിപക്ഷം നേടിയ മാവോയിസ്റ്റുകള്‍ക്ക്‌ അധികാരം വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന രാജാവിനും നേപ്പാളിലെ മറ്റിതര പാര്‍ട്ടികള്‍ക്കും പിന്തുണ നല്‍കി. ഏറ്റവും ഒടുവില്‍ മാവോയിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കും വഹിച്ചു. സൈന്യത്തിന്റെ സിവിലിയന്‍ ഭരണകൂടത്തിനെതിരെയുള്ള നിലപാടുകള്‍ക്ക്‌ പിന്നില്‍ ഇന്ത്യയായിരുന്നുവെന്ന് നിരവധിപത്രങ്ങള്‍ തുറന്നെഴുതി. സൈന്യത്തലവന്റെ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ നയതന്ത്രപ്രധിനിധി തന്നെ 6 തവണ സന്ദര്‍ശിച്ചുവെന്ന് പ്രചണ്ഡ പിന്നീട്‌ പത്രലേഖകരോട്‌ വെളിപ്പെടുത്തി. അതിനിടയില്‍ ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ സോണിയാഗാന്ധി പുറത്താക്കപ്പെട്ട ഗ്യാനേന്ദ്രരാജാവിനെ കണ്ടുവെന്ന വാര്‍ത്ത്‌ ഇന്ത്യാ സര്‍ക്കാരിന്റെ താല്‍പര്യങ്ങളെ പുറത്തുകൊണ്ടുവരുന്നുണ്ട്‌. ചുരുക്കത്തില്‍ ഒരു സൈനിക നീക്കത്തിനു പിന്തുണ നല്‍കുന്ന ഇന്ത്യ ഭാവിയില്‍ നേപ്പാളില്‍ (പാക്കിസ്ഥാനെ പോലെ) ഒരു സൈനികമേധാവിത്ത വ്യവസ്ഥയുടെ നിര്‍മ്മിതിക്കുള്ള അടിത്തറ ഒരുക്കുകയാണ്‌. മാവോയിസ്റ്റുകള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ നീക്കമെങ്കിലും നേപ്പാള്‍ ആര്‍മി അടുത്ത സര്‍ക്കാരുകള്‍ക്ക്‌ കീഴ്‌പ്പെട്ടുനില്‍ക്കുമെന്ന് ഒരു ഉറപ്പും നല്‍കുന്നില്ല.

ഒരു കൊച്ചുരാജ്യമായ ഭൂട്ടാനിന്റെ കാര്യത്തിലും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ വ്യത്യസ്തമല്ല. അതിനിടയില്‍ നേപ്പാളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഭൂട്ടാനികളെ വെടിവിച്ചിട്ടുകൊണ്ട്‌ ഇന്ത്യന്‍പാരാമിലിറ്ററി വിഭാഗം അഭയാര്‍ത്ഥികളെ അമേരിക്കയിലെ ലേബര്‍ ക്യാമ്പുകളില്‍ എത്തിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്‌ പച്ചക്കൊടി പിടിക്കുകയാണ്‌.അഭയാര്‍ത്ഥികളുടെ ഭൂട്ടാനിലേക്ക്‌ മടങ്ങുന്നതിനുള്ള താല്‍പര്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ്‌ അമേരിക്ക 60000പേരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക്‌ കടത്താന്‍ ശ്രമിക്കുന്നത്‌.പുതിയകാലത്തെ അടിമക്കച്ചവടമല്ലാതെ മറ്റെന്താണിത്‌?

അയല്‍രാജ്യങ്ങള്‍ക്കുമുകളില്‍ സൈനികവും രാഷ്ട്രീയവുമായ അധികാരം പ്രയോഗിച്ചുകൊണ്ട്‌ ഒരു പ്രാദേശിക ശക്തിയാകാനുള്ള ശ്രമങ്ങള്‍ പക്ഷേ ഈപ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുനല്‍കുന്നില്ലെന്നു മാത്രമല്ല രാഷ്ട്രീയവും വംശീയവുമായനിരവധി പുതിയ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുകയാണ്‌.