Monday, October 19, 2009

കോളനികളില്‍ ദളിത് പീഢനം

ദളിത് കോളനികളില്‍ പോലീസ് -ശിവസേനാ കൂട്ടുകെട്ട് അക്രമം അഴിച്ചുവിടുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ കാണുക

http://www.youtube.com/watch?v=O7yWIgB2x7Y

തെഹല്‍ക്കയുടെ അജിത് സാഹി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് എഴുതിയ ലേഖനം താഴെ
http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp

ബി.ആര്‍.പി ഭാസ്കറുടെ ലേഖനം താഴെ
വര്‍ക്കല : പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകളും
പി.യു.സി.എല്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികളും അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാനും വര്‍ക്കല സന്ദര്‍ശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റുപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയില്‍ ചില വസ്തുതകള്‍ അടിയന്തിരമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടന്‍ തന്നെ പി.യു.സി.എല്‍. സെക്രട്ടറി അഡ്വ. പി.എ.പൌരന്‍ , മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവരുമൊത്ത് ഞാനും മാധ്യമപ്രവര്‍ത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവര്‍ത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.കള്ളക്കഥകള്‍ മെനയാനുള്ള വര്‍ക്കല പൊലീസിന്റെ സാമര്‍ത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ സന്നദ്ധതയും ഈ സന്ദര്‍ശനം എന്നെ ബോധ്യപ്പെടുത്തി.പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്‌മെന്റിന്റെ (ഡി.എച്ച്.ആര്‍ .എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സ്ന്ദര്‍ശിച്ച് മടങ്ങാനായി കോളനിക്കു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ കയറുമ്പോള്‍ ഏതാനും സ്ത്രീകള്‍ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ ശിവസേനക്കാര്‍ മര്‍ദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങള്‍ തിരിച്ചുചെന്നപ്പോള്‍ സര്‍ക്കിള്‍ ഇൻസ്‌പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തില്‍ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് ആ ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. ശിവസേനക്കാര്‍ പിടിച്ചെടുത്ത മൊബൈല്‍ തിരികെ കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങള്‍ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.
പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡേറ്റ്‌ലൈനില്‍ ഇന്ന് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോളനിവാസിക ള്‍തടഞ്ഞുവെന്നാണ്. ശിവസേന പരാമര്‍ശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവര്‍ത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വര്‍ക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം പല കേന്ദ്രങ്ങളിലും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോ‍ട്ടുകള്‍ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടര്‍. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഈ സംഘടന നിര്‍ത്തിയ സ്ഥാനാര്‍ത്ഥി 5,000ല്‍ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനത്തിന്റെ ഫലമായി ദലിത് കോളനികളില്‍ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാര്‍ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടര്‍. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആര്‍.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയില്‍ സ്ത്രീകള്‍ക്കിടയില്‍ അതിന് വലിയ സ്വീകാര്യതയുണ്ട്. കോളനി നിവാസികള്‍ക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങള്‍ക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്.. മലയാള മാധ്യമങ്ങള്‍ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകള്‍ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോള്‍: ടെഹല്‍കയുടെ അജിത് സാഹി ഡി.എച്ച്.ആര്‍.എം. സ്ഥാപകന്‍ വി.വി. സെല്‍വരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട്ഇവിടെ വായിക്കാം. ശിവപ്രസാദിന്റെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കോളനികളിള്‍ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയില്‍ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകര്‍ഷിക്കാന്‍ക ഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആര്‍എമ്മിലേക്ക് ചേക്കേറി.
Posted by B.R.P.Bhaskar at Monday, October 19, 2009-- geedh

Wednesday, June 17, 2009

ശശിതരൂരിന്റെ ത്രിവര്‍ണ്ണ ഷോള്‍

മുകളില്‍ രണ്ടു ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. ശശി തരൂരിന്റെ രണ്ടു ചിത്രങ്ങള്‍. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ സ്വഭാവത്തിന്റെ വ്യക്തമായ പ്രതിനിധാനങ്ങള്‍. ഒന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ തങ്ങളുടെ സ്വപ്നതുല്യമായ ബിംബമായി സ്വയം സ്വീകരിച്ചിരിക്കുന്ന ഒരു അന്തര്‍ദ്ദേശീയ പൗരന്റേത്‌. അടുത്തത്‌ സ്വന്തം നാട്ടില്‍(?) കുലീനമെന്നു കരുതുന്ന ഒരു വേഷവിധാനത്തോടു കൂടിയും. ജുബ്ബയും മുണ്ടുമായി നടക്കുന്ന നിരവധി രാഷ്ട്രീയക്കാര്‍ നമുക്കുണ്ടെങ്കിലും ശശി തരൂര്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരിക്കുന്നത്‌ തരൂര്‍ രാഷ്ട്രീയത്തിലെത്തിയ സമയത്തും പിന്നീട്‌ വിജയിച്ചതിനുശേഷവും അദ്ദേഹം പ്രദര്‍ശിപ്പിച്ചതും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ മാനറിസങ്ങളും അഭിപ്രായങ്ങളും ആ സമയത്തുതന്നെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍/പൊതുമണ്ഡലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആശയരൂപീകരണത്തിലൂടെയുമൊക്കെയാണ്‌. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ നിരവധി ലോജിക്കുകളെ പൊളിച്ചുകളയുന്നതിനോടൊപ്പം ചിലത്‌ പുറത്തുകൊണ്ടുവരുന്നുമുണ്ട്‌.അതിനുള്ള ശ്രമമാണ്‌ താഴെ.

മധ്യവര്‍ഗ്ഗവും രാഷ്ട്രീയക്കാരും

മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ മറ്റുകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തെരുവുകളില്‍ പൊട്ടിത്തെറിച്ചതു ഇന്ത്യ ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ അവര്‍ ആവേശപൂര്‍വ്വം മുദ്രവാക്യങ്ങള്‍ വിളിച്ചു. 'വോട്ടുമില്ല,ടാക്സുമില്ല' എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടി. റാലികളില്‍ ഉണ്ടായിരുന്ന ചിലരെങ്കിലും ആദ്യമായാണത്രെ ഇത്തരത്തിലുള്ള റാലികളില്‍ പങ്കെടുത്തിരുന്നത്‌. റാലികളില്‍ നിരവധി പ്രൊഫഷനലുകള്‍ പങ്കെടുത്തു. നേതൃത്വം കൊടുക്കാനുള്ള ലീഡര്‍മാരും സംഘടനയുമില്ലാതെയായിരുന്നുവത്രെ റാലി സംഘടിപ്പിക്കപ്പെട്ടത്‌. എസ്‌.എം.എസ്സും നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റുകളും ബ്ലോഗുമായിരുന്നു സംഘാടനത്തിന്റെ മാധ്യമം. ഒരു സംഘടനയുമില്ലെങ്കിലും സംഘാടന മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടും നിലപാടുകളിലെ സൂചനകൊണ്ടും മധ്യവര്‍ഗ്ഗപൊതുബോധമായിരുന്നു സംഘാടകന്‍ എന്ന് വ്യകതമായിരുന്നു.

ഈ 'മധ്യവര്‍ഗ്ഗ പൊട്ടിത്തെറി' സൃഷ്ടിച്ച മിത്തുകളാണ്‌ ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയക്കാര്‍ക്കും മധ്യവര്‍ഗ്ഗത്തിനുമിടയില്‍ ഒരു വലിയ വിടവുണ്ടെന്ന് ഇത്‌ സങ്കല്‍പ്പിക്കുന്നു. തങ്ങള്‍ യഥാര്‍ത്ഥ പൗരന്മാരാണെന്നും പീഢിതരാണെന്നും നടിക്കുന്നു. സംവരണവിരുദ്ധ സമരകാലത്താണ്‌ ഈ വര്‍ഗ്ഗക്കൂട്ടത്തെ അവസാനമായി നാം കണ്ടത്‌. അന്നവര്‍ തെരുവുകളില്‍ ചെരിപ്പുതുടച്ചുകൊണ്ട്‌ തങ്ങളുടെ 'ദുര്‍വ്വിധിയെ' ദയനീയമായി പ്രദര്‍ശിപ്പിച്ചു. ഐ.ഐ.ടികളിലെയും ഐ.ഐ.എം.കളിലെയും കേന്ദ്രമെഡിക്കല്‍ കോളേജുകളിലെയും 'ബുദ്ധിമാന്മാരായ' ഈ ചെറുപ്പക്കാര്‍ ‍തെരുവുകളില്‍ കാറുതുടക്കുകയും പഴം വില്‍ക്കുകയും ചെയ്തുകൊണ്ട്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അന്നും രാഷ്ട്രീയക്കാരുടെ സംവരണവോട്ട്‌ ബാങ്ക്‌ കുതന്ത്രങ്ങളാണ്‌ അവരുടെ പരിഹാസങ്ങള്‍ക്ക്‌ പാത്രമായത്‌.

ഇത്രമേല്‍ പരിഹസിക്കപ്പെടാന്‍ തക്കവണ്ണം ഈ രാഷ്ട്രീയക്കാരും മധ്യവര്‍ഗ്ഗവും തമ്മില്‍ ഇത്രമേല്‍ അന്തരമുണ്ടോ? അവര്‍ പരസ്പരം ശത്രുതയിലുമാണോ?

ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ അടിസ്ഥാനപരമായും ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നാണ്‌ വളര്‍ന്നുവന്നത്‌. സ്വാതന്ത്ര്യസമരത്തില്‍ എല്ലായ്പ്പോഴും തന്ത്രപരമായ നിലപാടുകള്‍ സൂക്ഷിച്ചിരുന്ന ഈ വിഭാഗം കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുണ്ടായിരുന്നു.പ്രവിശ്യാനിയമസഭകളുടെ രൂപീകരണകാലം മുതല്‍ പിന്നീട്‌ 1947 ലെ ഇന്ത്യന്‍ യൂണിയന്റെ രൂപീകരണകാലം വരെയുള്ള കാലത്ത്‌ ഇവര്‍ ബ്രിട്ടനുമായി അധികാരത്തിനു വേണ്ടി വിലപേശിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും ഈ പ്രസ്ഥാനം ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്നാല്‍ ഉടനടി സമരങ്ങള്‍ പിന്‍ വലിച്ചുകൊണ്ട്‌ അവര്‍ അവരുടെ വര്‍ഗ്ഗ വിശുദ്ധി കാത്തുസൂക്ഷിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ കുറിച്ച്‌ പവന്‍.കെ.വര്‍മ്മ നിരീക്ഷിക്കുന്നു..."ദേശീയപ്രസ്ഥാനം ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തിന്റെ പ്രസ്ഥാനമായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം നെഹൃവിനെപ്പോലെ ചിലര്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും ഒരു പോലെ പങ്കുള്ള ബഹുജനപ്രസ്ഥാനമാണ്‌ സ്വാതന്ത്ര്യപ്രസ്ഥാനമെന്നുവന്നാല്‍ അതിന്റെ തലപ്പത്തെത്തുന്നവരുടെ ആശയങ്ങള്‍ക്കും നടപടികള്‍ക്കും ജനാധിപത്യാവകാശം ചാര്‍ത്തിക്കിട്ടും. " സ്വാതന്ത്ര്യലബ്ധിയോടെ ആ വര്‍ഗ്ഗം രാജ്യത്തിന്റെ സ്വാഭാവിക നേതൃത്വമാവുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

എന്നാല്‍ ഇത്തരത്തില്‍ സ്വാഭാവികമായും നേതൃത്വമായി അവരോധിക്കപ്പെട്ട ഈ വിഭാഗം പിന്നെ എന്തുകൊണ്ടാണ്‌ രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്‌?

ഇത്തരത്തില്‍ പ്രതികരിക്കുന്നതിലൂടെ ആ വര്‍ഗ്ഗം വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്‌. സ്വാതന്ത്രത്തിന്റെ 6 ദശകങ്ങള്‍ക്കുശേഷം അവര്‍ തകര്‍ന്നുപോയ ഒരു നാടിനെ നോക്കിക്കൊണ്ട്‌ ഈ തകര്‍ച്ചയിലുള്ള തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. രാഷ്ട്രീയക്കാര്‍ക്ക്‌ അവര്‍ കൊടുക്കുന്ന ചില നിര്‍വ്വചനമുണ്ട്‌. അവരുടെ വാചകമടികളില്‍ നിന്ന് അത്‌ വ്യക്തമാകുന്നുണ്ട്‌. 'നിരക്ഷരരായ' രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് അവര്‍ സത്യത്തില്‍ ആഞ്ഞടിക്കുന്നത്‌. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനെ തുടന്ന് ഐ.ടി. തൊഴിലാളികള്‍(!)ക്കിടയില്‍ പ്രചരിച്ച ഒരു എസ്‌.എം.എസ്‌. ഫലിതം കേരളത്തിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ്‌. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ നവലിബറല്‍ ആശയക്കാരുടെ എതിരാളികളെയാണ്‌ രാഷ്ട്രീയക്കാരെന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌(ഈ ആക്ഷേപിക്കപ്പെടുന്നവര്‍ സത്യത്തില്‍ നവലിബറലിസത്തിനെതിരാണോ എന്ന ചോദ്യം മറ്റൊന്നാണ്‌ )രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഇത്തരത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിയുന്നതിന്റെയും നവലിബറല്‍ ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന്റെയും ഇരട്ടസാധ്യതകളാണ്‌ തുറന്നു തരുന്നത്‌.(ലൈസന്‍സ്‌ രാജ്‌ എന്ന പഴയ വ്യവസ്ഥ തങ്ങളുടെ തന്നെ പഴയ ആവശ്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നു. നരസിംഹറാവു ഒരിക്കല്‍ ഇന്ത്യന്‍ എക്സ്പ്രസ്സിലെഴുതിയ ഒരു ലേഖനത്തിലൂടെ ഇക്കാര്യം തുറന്നു പറയുകയുണ്ടായി)

ലോകത്തിലെ ഏറ്റവും വളരുന്നതും ബ്രിട്ടീഷ്‌ ജനസംഖ്യയേക്കാള്‍ കൂടുതല്‍ മധ്യവര്‍ഗ്ഗ ജനസംഖ്യയുള്ളതുമായ ഇന്ത്യയില്‍ ഭരണത്തിന്റെ മുഴുവന്‍ ഗുണഫലങ്ങളും അനുഭവിക്കുന്ന ഇവര്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍നിന്ന് മാറിനില്‍ക്കുന്നു. മധ്യവര്‍ഗ്ഗങ്ങളില്‍ വെറും 30%-35%ശതമാനമാണ്‌ തങ്ങളുടെ വോട്ടിങ്ങ്‌ റൈറ്റ്‌ ഉപയോഗിക്കുന്നത്‌.മുംബൈയിലെ മധ്യവര്‍ഗ്ഗ പ്രദേശങ്ങളില്‍ 30%ത്തിനും40%ത്തിനും ഇടയിലായിരുന്നു പോളിങ്ങ്‌ . ഇതു പക്ഷേ അവരുടെ രാഷ്ട്രീയ താല്‍പര്യമില്ലായ്മയേക്കാള്‍ കൂടുതല്‍ ഒരു പാര്‍ട്ടിയുടേയും വിജയം തങ്ങളെ കുഴപ്പത്തിലാക്കുന്നില്ലെന്ന ചിന്തയില്‍നിന്നുമാണ്‌ രൂപം കൊള്ളുന്നത്‌.പൊതുവില്‍ വോട്ടുചെയ്യാന്‍ പോകാറുള്ള കൊച്ചിക്കാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കുറവുമാത്രമേ വോട്ടുചെയ്തുള്ളു എന്ന ഒരു വാര്‍ത്ത അക്കാലത്ത്‌ കേട്ടിരുന്നു.ആരു ഭരിച്ചാലും തങ്ങളുടെ കാര്യങ്ങള്‍ നടന്നുകൊള്ളുമെന്നതായിരുന്നുവത്രെ അവരുടെ ലോജിക്ക്‌. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ഗൗഢസാരസ്വതബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന ശൃംഗപുരത്ത്‌ കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വളരെ കുറവ്‌ ശതമാനമാണ്‌ പോള്‍ ചെയ്തത്‌. കാരണമന്വേഷിച്ചവര്‍ കണ്ടെത്തിയ കാരണം വിചിത്രമായിരുന്നു.ശൃംഗപുരത്തെ വാര്‍ഡ്‌ ഒരു സംവരണമണ്ഡലമാണ്‌. ബി.ജെ.പിക്ക്‌ സ്വാധീനമുള്ള ഇവിടെ അവരും മറ്റുപാര്‍ട്ടിക്കാരും വോട്ടുചെയ്തില്ല. എങ്ങിനെ വന്നാലും ഒരു ദളിതനെതന്നെയല്ലേ തെരഞ്ഞെടുക്കാന്‍ കഴിയൂ എന്നതായിരുന്നുവത്രെ വോട്ടിങ്ങ്‌ ശതമാനത്തിലെ കുറവിനു കാരണം! വര്‍ഗ്ഗത്തോടൊപ്പം ജാതിയും ഒരു സ്വാധീനഘടകമാണെന്നു സാരം.

ശശി തരൂരും മധ്യവര്‍ഗ്ഗവും

ഈ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവ സവിശേഷതകളൊക്കെ ശശിതരൂരിലും നമുക്കു കാണാം. യു.എന്‍.പ്രഭാവത്തിന്റെ മഹിമയോടെ രാഷ്ട്രീയത്തിലിറങ്ങിയ തരൂരിന്‌ രണ്ടു മുഖങ്ങളാണ്‌ അവതരിപ്പിക്കേണ്ടിവന്നത്‌. ഒന്ന് ഒരു അന്താരാഷ്ട്ര പൗരനെന്ന ഇമേജറിയാണ്‌. തിരുവനന്തപുരം പോലെ മധ്യവര്‍ഗ്ഗ സ്വാധീനമുള്ള ഒരു പ്രദേശത്ത്‌ അദ്ദേഹത്തെ അവതരിപ്പിക്കുന്നതിന്റെ സാധ്യത തന്നെ അതായിരുന്നു.( കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ മന്ത്രിപദത്തിന്റെ സാധ്യതയില്‍ രാജഗോപാലിന്‌ വോട്ട്‌ ഒഴുക്കിക്കൊടുത്തത്‌ തിരുവനന്തപുരത്തിന്റെ മധ്യവര്‍ഗ്ഗ സ്വഭാവവിശേഷത്തിന്റെ ഒരു തെളിവാണ്‌)എന്‍.ആര്‍.ഐ.കളും ടെക്നോപാര്‍ക്കിലെ ജീവനക്കാരും തരൂരിനുവേണ്ടി ലഭ്യമായ ഇടങ്ങളിലൊക്കെ സംസാരിച്ചു.രണ്ട്‌,അതേ സമയം താന്‍ ഒരു മലയാളിയാണെന്നും പാരമ്പര്യവാദിയാണെന്നും ഇതേമധ്യവര്‍ഗ്ഗത്തെ അദ്ദേഹത്തിന്‌ ബോധ്യപ്പെടുത്തേണ്ടിയിരുന്നു.(വോട്ടിനു വേണ്ടി മധ്യവര്‍ഗ്ഗേതരജനതയെ തൃപ്തിപ്പെടുത്തേണ്ടതും മറ്റൊരാവശ്യമായിരുന്നു) ഒരു രാഷ്ട്രീയക്കാരനെന്ന ഇമേജറിയെ ഒരു മധ്യവര്‍ഗ്ഗക്കാരനുയോജിച്ചപോലെ തള്ളിപ്പറയേണ്ടതും അദ്ദേഹത്തിന്റെ ആവശ്യത്തില്‍ പെട്ടിരുന്നു. കൂടുതല്‍ പ്രൊഫഷനലുകളെയും ബുദ്ധിജീവികളേയും രാഷ്ട്രീയത്തിന്‌ ആവശ്യമുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലൂടെവ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത്‌ ഒരു പ്രമുഖ ചാനല്‍ നടത്തിയ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ തന്നെ ഒരു 'വെറും' രാഷ്ട്രീയക്കാരനായി കാണുന്നതിലെ അമര്‍ഷം അദ്ദേഹം മറച്ചുവെച്ചില്ല. പാര്‍ലമെന്റില്‍ വേണ്ടത്‌ അന്താരാഷ്ട്രതലത്തിലൂടെ താന്‍ നേടിയെടുത്ത ഡിബേറ്റിങ്ങ്‌ പാടവമാണെന്നും അദ്ദേഹം മറ്റൊരിടത്ത്‌ തുറന്നടിച്ചു. ഇംഗ്ലീഷിലെ പാടവം അദ്ദേഹം ഒരു തെരഞ്ഞെടുപ്പുവിഷയമാക്കി. അങ്ങനെ ചെയ്യാന്‍ എതിരാളികളുടെ വാദഗതികളും അദ്ദേഹത്തെ സഹായിച്ചു.നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളവും അത് പാര്‍ലമെന്റില്‍ പറയാനുള്ള ഇംഗ്ല്ലീഷും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ല്ലീഷ് പാടവത്തെകുറിച്ചുള്ള അപദാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികളുടെ പ്രധാന തുരുപ്പ് ചീട്ട്.

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലേക്കുവരാം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം, കേരളത്തില്‍ ഒരു പക്ഷേ അധികം പ്രചാരമില്ലാത്ത , ത്രിവര്‍ണ്ണ കരയുള്ള ഷാളുമായി ഒരു സവര്‍ണ്ണ രൂപത്തോടെയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. തന്റെ വ്യക്തിഗത സൈറ്റില്‍ എടുത്തു ചേര്‍ത്തിരിക്കുന്ന ഒരു വീഡിയോയുടെ തലവാചകത്തില്‍ 'ഞാനൊരു മലയാളിയാണെ'ന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒരു സാധാരണ രാഷ്ട്രീയക്കാരനായി അറിയപ്പെടാനാഗ്രഹിക്കാത്ത തരൂരിന്റെ വേഷവിധാനത്തില്‍ ഒരു ത്രിവര്‍ണ്ണ ഷാള്‍ കടന്നുകൂടുന്നതില്‍ ഒറ്റനോട്ടത്തില്‍ ഒരു വൈരുദ്ധ്യമുണ്ടെന്നത്‌ വാസ്തവമാണെങ്കിലും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ രൂപമാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതില്‍ അത്ഭുതങ്ങളൊന്നും തന്നെയില്ലെന്നതാണ്‌ സത്യം. ഒരു ആഗോള പൗരനായും അതോടൊപ്പം ഒരു പാരമ്പര്യവാദിയായും ഇരിക്കുകയെന്നതാണ്‌ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ മുഖ്യമായ ഒരു സ്വഭാവം.ഒരു ഭാഗത്ത്‌ ഇംഗ്ലീഷ്‌ പഠിച്ച പരിഷ്ക്കാരിയും കൊളോണിയലിസത്തിന്റെ ആരാധകനും മറുഭാഗത്ത്‌ പാരമ്പര്യനിഷ്ടമായ ജീവിതക്രമത്തിന്റെയും നിലപാടുകളുടേയും പിന്തുടര്‍ച്ചക്കാരനുമായും ജീവിച്ച ചന്തുമേനോന്റെ ഇന്ദുലേഖയിലെ മാധവനാണ്‌ തരൂരിന്റെ ഒരു റോള്‍ മോഡല്‍.

അതോടൊപ്പം രാഷ്ട്രീയക്കാരനായിരിക്കുകയും മുകളില്‍ നാം വിവരിച്ച മധ്യവര്‍ഗ്ഗ സ്വഭാവത്തോടെ രാഷ്ട്രീയക്കാരെ പരിഹസിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യത്തില്‍ നിന്നാണ്‌ഷോളണിഞ്ഞ തരൂര്‍ സാധ്യമാകുന്നത്‌.

Monday, May 25, 2009

സൈന്യവും സിവില്‍ ഭരണകൂടവും: ഒരു തെക്കേഷ്യന്‍ പ്രതിസന്ധി

സൈന്യവും സിവില്‍ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ സ്ഥാനമൊഴിയേണ്ടിവന്ന നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡമുന്നോട്ട്‌ വെച്ച വാദഗതികള്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്‌. മാവോയിസ്റ്റ്‌ ശക്തികളുടെ ജനാധിപത്യവിരുദ്ധ പ്രവണതയുടെ നിദര്‍ശനമായി സൈനിക തലവനെ സ്ഥാനഭൃഷ്ടനാക്കിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വിവരിച്ചപ്പോള്‍ മറ്റുചിലര്‍ മാവോയിസ്റ്റുകളുടെ തെരക്കുപിടിച്ച നടപടിയെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ പ്രചണ്ഡ ഉയര്‍ത്തുന്ന പ്രശ്നത്തെ ഗൗരവമായാണ്‌ നോക്കിക്കണ്ടത്‌. ഇന്ത്യയടക്കമുള്ള തെക്കേഷ്യയിലെ വന്‌കിട പത്രങ്ങളൊക്കെ തന്നെ എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ്‌ മാവോയിസ്റ്റുകളുടെ രാജിപ്രഖ്യാപനത്തെ അഭിമുഖീകരിച്ചത്‌. മാവോയിസ്റ്റുകളുടെ 'നടപടികളിലൂടെ' രൂപം കൊണ്ട ഭരണപ്രതിസന്ധി ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കിന്റെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍ പര്യാപ്തമാണെന്ന് പത്രങ്ങള്‍ തുറന്നെഴുതി. രാജ്യം ചരിത്രപരമായ ഒരു വഴിത്തിരുവിലാണെന്നും വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നാണെങ്കിലും അവര്‍ ശരിയായി വിലയിരുത്തി.

സൈന്യത്തിനുമുകളില്‍ സിവില്‍ ഭരണകൂടത്തിന്റെ അധികാരത്തെകുറിച്ചുള്ള പ്രചണ്ഡയുടെ നിരീക്ഷണങ്ങള്‍ കാട്‌മണ്ടുവിലെ അധികാരത്തിന്റെ ഇടനാഴികക്കുമപ്പുറത്ത്‌ സൗത്തേഷ്യയിലെ സമകാലിനാവസ്ഥയില്‍ രാഷ്ട്രങ്ങളുടെ ആഭ്യന്തര രംഗത്തും അന്താരാഷ്ട്രബന്ധങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുവെന്നതാണ്‌ വാസ്തവം. അതുതന്നെയാണ്‌ ആ നിരീക്ഷണങ്ങളുടെ പ്രസക്തിയും. കാട്ട്‌മണ്ഡുവിലും കിള്ളിനോച്ചിയിലും വിധി നിര്‍ണ്ണയിച്ചത്‌ ഇതുതന്നെയാണെന്നു സാരം.


നേപ്പാളില്‍ ആര്‍മിജനറലിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയെ പരിശോധിക്കുക. ഈ നടപടിയെ മാവോയിസ്റ്റുകളുടെ അധികാരാസക്തിയുടെ സൂചനയായി വിലയിരുത്തിയ വിമര്‍ശകര്‍ തത്വാധിഷ്ടിതമല്ലാത്ത നടപടിയായിയായാണ്‌ ഇതിനെ വിശേഷിപ്പിച്ചത്‌. രാഷ്ട്രത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യങ്ങള്‍ക്കിടയില്‍ വിപ്ലവാനന്തരസമൂഹത്തില്‍ നിലനിന്നേക്കാവുന്ന ഏകാധിപത്യപ്രവണതയെ വിമര്‍ശിച്ചുകൊണ്ടാണ്‌ നേപ്പാളി മാവോയിസ്റ്റുകള്‍ കഴിഞ്ഞകാലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തിയത്‌. സോവിയറ്റ്‌ റഷ്യയിലും ചൈനയിലും രൂപമെടുത്ത സോഷ്യലിസ്റ്റ്‌ വ്യവസ്ഥ പൊതുസമൂഹത്തിന്റെയും പൊതുമണ്ഡലത്തിന്റെയും അഭാവത്തില്‍ കൂടിയാണ്‌ തകര്‍ന്നതെന്ന് അവര്‍ വിലയിരുത്തി. സിവില്‍ ഭരണകൂടത്തെയും പാര്‍ട്ടിയെയും പരസ്പരം വേറിട്ട രണ്ടു വ്യവസ്ഥകളായാണ്‌ അവര്‍ കണ്ടത്‌. അധികാരത്തിലെത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ജനകീയ സേന(സൈന്യം) സോഷ്യലിസ്റ്റ്‌ വ്യവസ്ഥയില്‍ ബഹുകക്ഷിജനാധിപത്യത്തിന്‌ കീഴ്‌പ്പെട്ടിരിക്കണമെന്നും അവര്‍ വിശദീകരിച്ചു. ബോബ്‌ അവാക്യന്‍ നേതൃത്വം കൊടുക്കുന്ന റിം(റവലൂഷനറി ഇന്റര്‍നാഷണല്‍ മൂവ്‌മന്റ്‌)ല്‍ ഈ ചിന്തകള്‍ ഗൗരവമായ ചര്‍ച്ചക്കുവിധേയമായിരുന്നു. ഇതാണ്‌ പിന്നീട്‌ പ്രചണ്ഡപാത്ത്‌ എന്ന് വിളിക്കപ്പെട്ടത്‌. 1996 മുതല്‍ നടന്നുവരുന്ന ജനകീയയുദ്ധകാലത്തും സിവില്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും (എന്തിന്‌ വിപ്ലവപാര്‍ട്ടിയുടെ പോലും ) അധികാരത്തെക്കുറിച്ച്‌ അവര്‍ ജാഗ്രതയുള്ളവരായിരുന്നുവെന്ന് ഇത്‌ വ്യക്തമാക്കുന്നു. ഒരു വിപ്ലവാനന്തര സമൂഹത്തില്‍ പോലും നിഷ്കര്‍ഷിക്കുന്ന ഈ നിലപാടുകള്‍ ബൂര്‍ഷ്വാവ്യവസ്ഥക്കുള്ളില്‍ ആവശ്യപ്പെടുന്നതില്‍ അവസരവാദമോ അധികാര പ്രമത്തതയോ ഒന്നുമില്ലെന്നത്‌ വ്യക്തമാണ്‌. നേപ്പാളിന്റെ കാര്യത്തില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന സിവിലിയന്‍ സുപ്രീമസി ഒരു റിപ്പബ്ലിക്കെന്ന നിലയില്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമാണെത്‌ സ്വയം വ്യക്തമാണ്‌. തെക്കേഷ്യയിലെ വര്‍ത്തമാനകാലവും ചരിത്രവും ഇത്‌ തെളിയിക്കുന്നുണ്ട്‌.

ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യുടെ പരാജയത്തിലും ഈ പ്രശ്നം കാണാവുന്നതാണ്‌. എന്തായിരുന്നു അത്‌?ഒരു ഗറില്ലാ ആര്‍മി എന്ന നിലയിലാണ്‌ എല്‍.ടി.ടി.ഇ. തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്നത്‌. ഒരു ഘട്ടത്തില്‍ ശ്രീലങ്കയുടെ കടലോരമേഖലയടക്കം 1/3 ഭാഗവും അവര്‍ നേടിയെടുത്തു. എന്നാല്‍ 9/11 നുശേഷം രൂപം കൊണ്ട സവിശേഷസാഹചര്യത്തില്‍ ഭീകരതക്കെതിരെ യുദ്ധമെന്ന വാഷിങ്ങ്ട്ടണ്‍ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ അവര്‍ തുടക്കത്തിലേ പരാചയപ്പെട്ടു. ആന്താരാഷ്ട്രതലത്തില്‍ ഒരു രാഷ്ട്രമായി -അവര്‍ അങ്ങിനെ കരുതിയിരുന്നെങ്കിലും-അവര്‍ സ്വയം പ്രഖ്യാപിച്ചില്ല. ഒരു സൈനിക സംവിധാനമായ എല്‍.ടി.ടി.ഇ ക്കു പകരം ഒരു സിവിലിയന്‍ ഭരണകൂടത്തെ വിഭാവനം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതേ സമയം യുദ്ധമുന്നണി മൊബൈല്‍ വാറില്‍ നിന്ന് പെര്‍മനന്റ്‌ വാറിലേക്കു മാറുകയും ചെയ്തു. ഒരു രാഷ്ട്രത്തിന്റെ തനതു സംവിധാനമായ പെര്‍മനന്റ്‌ വാറിന്റെ യുദ്ധതന്ത്രങ്ങള്‍ ഒരു ഭാഗത്തും രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട ഇന്റ്റേണല്‍ ഡെമോക്രസ്സി പോലുള്ള മറ്റുസംവിധാനങ്ങളുടെ അഭാവം മറുഭാഗത്തും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത് . അതേ സമയം ഒരു നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി കൂടിയതോടെ വീണ്ടും ഗറില്ലാ ആര്‍മി ആകുന്നതിനുള്ള സാദ്ധ്യത അടച്ചുകളയുകയും ചെയ്തു. (ഇത് അവസാനം അവരുടെ പരാജയത്തിനു കാരണമായി)ഒരു രാഷ്ട്രമാകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായ ഈ അധികാര വിതരണത്തിന്റെ അഭാവം സംഘടക്കുള്ളില്‍ അധികാര വടംവലിയെ ശക്തമാക്കി. ഒരു ഘട്ടത്തില്‍ കേണല്‍ കരുണയെപോലുള്ള പ്രവര്‍ത്തകര്‍ പുറത്തുപോകുന്നതിന്റെ പ്രശ്നം ഇതുതന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സിവില്‍ ഭരണകൂടവും സൈനികാധികാരവും തമ്മിലുള്ള പ്രശ്നത്തില്‍ ജനകീയാധികാരത്തിനു അനുകൂലമായി തീരുമാനമെടുക്കുന്നതിലുള്ള വീഴ്ച്ചയായിരുന്നു നിര്‍ണ്ണായകം.

പാക്കിസ്ഥാന്റെ കാര്യത്തില്‍ സൈനികഭരണകൂടം ഒരു ഒസ്യത്തെന്ന പോലെയായിരുന്നു ലഭ്യമായിരുന്നത്‌. വിഭജനത്തിനു ശേഷം അധികാരവ്യവസ്ഥയുടെ ഭാഗമായവരില്‍ വലിയ ശതമാനത്തോളം ഇന്ത്യയില്‍ നിന്നു പലായനം ചെയ്ത ബ്യൂറോക്രറ്റുകളും സൈനികമേധാവികളുമായിരുന്നു. ബലൂച്ചിസ്ഥാന്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും പോലും ഉയര്‍ന്നു വന്നിരുന്ന ദേശീയതകളുടെ ആവശ്യങ്ങളെ വിഭജനാന്തര ഇന്ത്യന്‍ ഭരണകൂടശക്തികളെ പോലെ പാക്കിസ്ഥനും സൈനിക നടപടികളെകൊണ്ടാണ്‌ നേരിട്ടത്‌. സ്വന്തമായ ഒരു ദേശീയതയോ പ്രദേശമോ അവകാശപ്പെടാനാവാതിരുന്ന ഉറുദു സംസാരിക്കുന്ന (ഇന്ത്യന്‍)കുടിയേറ്റക്കാരായ പാക്കിസ്ഥാനികള്‍ക്ക്‌ (ഇവര്‍ വെറും 2.5 ശതമാനമേവരൂ) നിലനില്‍ക്കാനുള്ള ഏക പോവഴി മുഖ്യ ജന വിഭാഗമായ പഞ്ചാബികളുമായി ചേര്‍ന്ന്‌നില്‍ക്കുക എന്നതായിരുന്നു. വലിയകാലത്തോളം അവര്‍ അത്‌ തുടരുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ രൂപം കൊള്ളാനാരംഭിച്ച ഈ സംവിധാനം പിന്നീട്‌ രാഷ്ട്രത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഒന്നായി തീര്‍ന്നു. ഇന്ന് സൈന്യം രാഷ്ട്രത്തിന്റെ 30%ത്തിലധികം വ്യവസായമേഖലയും കൈയിലെത്താവുന്ന തരത്തില്‍ വളര്‍ന്നുകൊണ്ട്‌ മുഖ്യസാമ്പത്തിക സംവിധാനമാണ്‌.ഇത്‌ ഒരു രാഷ്ട്രമെന്ന നിലയില്‍ പാക്കിസ്ഥാന്റെ നിലനില്‍പ്പിനെ നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്‌.തങ്ങളുടെ അന്താരാഷ്ട്രതാല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ രാജ്യത്തെ കൈകാര്യം ചെയ്ത വാഷിങ്ങ്ട്ടണ്‍ ഈ രൂപപരിണാമത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. സിവില്‍ഭരണകൂടവും സിവിലിയന്‍ താല്‍പര്യങ്ങാളും പലപ്പോഴും ഏറ്റുമുട്ടുകയും ചിലപ്പോഴെങ്കിലും രാജ്യത്തെ ഒരു നിര്‍ണ്ണായക ബിന്ദുവില്‍ എത്തിക്കുകയും ചെയ്തിരുന്നു.ജെഡ്ജിമാരെ പുനസ്ഥാപിക്കുന്നതിനുള്ള സമരം ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഇന്ത്യ ഈ പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകൊണ്ടാണ്‌ ശ്രദ്ധേയമായിരുന്നത്‌. ഒരു ഭാഗത്ത്‌ നേപ്പാളില്‍ സിവിലിയന്‍ ഭരണകൂടമേല്‍ക്കൈക്കുവേണ്ടി വാദിക്കുന്ന മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്നും പുറത്തിരുത്താനായി ഇന്ത്യ റിപ്പബ്ലിക്കിന്റെ ശില്‍പ്പിയെന്ന് സ്വയം അഭിമാനിക്കവെതന്നെ സ്ഥാനഭൃഷ്ടനാക്കപ്പെട്ട രാജാവുമായി ഗൂഢാലോചന നടന്നതായ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്‌. സോണിയാഗാന്ധി ഗ്യാനേന്ദ്രയുമായി സമീപകാലത്തു നടന്ന കൂടിക്കാഴ്ച്ച അതിന്റെ തെളിവാണ്‌. നേപ്പാള്‍ പ്രശ്നം നടക്കവെ തന്നെ ഇന്ത്യന്‍ സ്ഥാനപതി സൈന്യത്തലവന്റെ കാര്യത്തില്‍ കടുത്തതീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ കുറഞ്ഞത്‌ 6 തവണ തന്നെ വന്നു കണ്ടിരുന്നതായി പ്രചണ്ഡ തന്നെ പറയുകയുണ്ടായി. അതേ സമയം മറുഭാഗത്ത്‌ എല്‍.ടി.ടി.ഇ. പ്രശ്നത്തില്‍ ലങ്കക്ക്‌ തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട്‌ തികച്ചും വ്യത്യസ്തമായ ഒരു റോള്‍ വഹിക്കുകയും ചെയ്യുകയാണ്‌.താരതമ്യേന ശാന്തമായിരുന്ന തെക്കേഷ്യ അന്താരാഷ്ട്ര ആയുധപ്പന്തയത്തിന്റെയും 'സൈനികനയതന്ത്ര'ത്തിന്റെയും കളിസ്ഥലമാവുകയാണ്‌.കൂട്ടത്തില്‍ രാഷ്ട്രങ്ങള്‍ സൈനിക സംവിധാനങ്ങള്‍ മാത്രമായി മാറുകയുമാണ്‌.

Saturday, May 9, 2009

ഇന്ത്യയും അയല്‍രാജ്യങ്ങളും

ലോകത്തിലെ ഏക ഹിന്ദുരാജ്യത്തെ ജനാധിപത്യത്തിലേക്ക്‌ നയിച്ച ജനാധിപത്യസര്‍ക്കാരിന്റെ ആദ്യ പ്രധാനമന്ത്രി പ്രചണ്ഡ രാജിവെച്ചു. അതെ തുടര്‍ന്ന് ഡല്‌ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഒരു സുരക്ഷാഭീഷണിയാണെന്നാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‌മോഹന്‍സിംഹ്‌ പ്രതികരിച്ചത്‌(ദി ഹിന്ദു, മെയ്‌ 5, 2009) നേപ്പാള്‍,ശ്രീലങ്ക,ബംഗ്ലാദേശ്‌,തീര്‍ച്ചയായും പാക്കിസ്ഥാന്‍,മാലി,ഭൂട്ടാന്‍ എന്നിങ്ങനെ ഇന്ത്യയുടെ 'സുരക്ഷ'യെ ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീട്ടാന്‍ കഴിയും.

വര്‍ത്തമാന കാലത്ത്‌ നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടക്കുന്ന സംഭവവികാസങ്ങളും അതില്‍ ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗങ്ങളും വഹിക്കുന്ന പങ്കും തെക്കേഷ്യയുടെ ഭാവിയെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ട്‌.തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്‍പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുത്തിരുന്ന ഇന്ത്യന്‍ ഭരണകൂടം അതിനനുരൂപമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ്‌ തങ്ങളുടെ അയല്‍ രാജ്യങ്ങളില്‍ കെട്ടിപ്പെടുക്കാന്‍ ശ്രമിച്ചത്‌. ഒരു ഭാഗത്ത്‌ അത്‌ തങ്ങളുടെ നേരിട്ടുള്ള താല്‍പര്യങ്ങളായിരുന്നുവെങ്കില്‍ മറ്റുചില ഇടങ്ങളില്‍ അത്‌ ആഗോള സാമ്രാജ്യത്തിന്റെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇത്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക രാഷ്ട്രീയഭൂപടത്തില്‍ ഒരു ഇടം നേടിക്കൊടുത്തു.

വിലകുറഞ്ഞ മനുഷ്യാദ്ധ്വാനത്തിന്റെയും അമൂല്യമായ വിഭവങ്ങളുറ്റേയും സ്ത്രോതസ്സെന്ന നിലയില്‍ അയല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക്‌ എന്നും പ്രധാനമായിരുന്നു.അവയുടെ പരിമിതമായെങ്കിലും വളരുന്ന സമ്പദ്ഘടനയും വിശാലമായ വിപണിയും ആഗോളവല്‍കൃത ലോകത്തില്‍ രാജ്യത്തിന്റെ വിദേശനയത്തെ തന്നെ തീരുമാനിച്ചു.

സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലൂടെ സാഫ്ട്ട ഉടമ്പടി ഒപ്പുവെപ്പിച്ചുകൊണ്ട്‌ തെക്കേഷ്യന്‍ രാജ്യങ്ങളെ ഒരൊറ്റവ്യാപാരബ്ലോക്കാക്കിക്കൊണ്ട്‌ ഒരു പൊതുവിപണി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്രവിനിമയത്തിന്‌ ആവശ്യമായതരത്തില്‍ ഒരു പൊതുനാണയവ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഉയര്‍ന്നുവരുന്നുണ്ട്‌. ഇതാകട്ടെ ആത്യന്തികമായും ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ മൂലധനത്തിന്റെ വികാസത്തിന്റെ അവിഭാജ്യഭാഗവുമാണ്‌.എന്നാല്‍ സാമ്പത്തിക ശാസ്ത്രം സ്വതന്ത്രമായ ഒരു വ്യവസ്ഥയായി,ഭാവനയിലല്ലാതെ , ഒരിക്കലും നിലനിന്നിട്ടില്ല.രാഷ്ട്രീയ-സൈനികവ്യവസ്ഥയുടെ ആകത്തുകയിലാണ്‌ അത്‌ സാധ്യമാകുന്നത്‌. (മാര്‍ക്സ്‌ സാമ്പത്തികശാസ്ത്രം എന്നല്ല, രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം എന്നാണ്‌ എല്ലായ്പ്പോഴും ഉപയോഗിച്ചിരുന്നത്‌.)അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വൈദേശിക നയങ്ങളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ അതു നേടിയെടുത്തു.

ശ്രീലങ്കയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ തലയിട്ടുകൊണ്ടാണ്‌ അത്‌ ആരംഭിച്ചത്‌. ശീതയുദ്ധകാലത്ത്‌ അമേരിക്ക സൈനികമായി തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദീഗോഗാര്‍ഷ്യ ദ്വീപ്‌ പിടിച്ചതോടെയാണ്‌ ഇന്ത്യന്‍ ശ്രീലങ്കന്‍ ബന്ധം ഒരു വഴിത്തിരുവിലെത്തുന്നത്‌. അമേരിക്കയുടെ ഇന്ത്യന്‍ സമുദ്രത്തിലെ ആധിപത്യത്തിനെ തടയിടാന്‍ സോവിയറ്റ്‌ റഷ്യക്ക്‌ അതുപോലെതന്നെ പ്രധാനമായ ഒരു സൈനിക കേന്ദ്രം ആവശ്യമായിരുന്നു. ശ്രീലങ്കയിലെ ട്രിങ്കോമാലിയായിരുന്നു അതിനുവേണ്ടി തെരഞ്ഞെടുത്തത്‌. ഈ സാഹചര്യത്തിലാണ്‌ തമിഴ്‌ ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളിലൊന്നായ എല്‍.ടി.ടി.ഇ യെ സൈനികമായിതന്നെ സഹായിക്കാന്‍ ഇന്ത്യ തയ്യാറവുന്നത്‌. എല്‍.ടി.ടി.ഇ പോരാളികള്‍ക്ക്‌ ഇന്ത്യയില്‍ പരിശീലനത്തിനുള്ള സാഹചര്യം ഇന്ദിരാഗാന്ധി ഒരുക്കിക്കൊടുത്തു. എന്നാല്‍ പിന്നീട്‌ റഷ്യ തന്നെ ശിഥിലീകരിക്കപ്പെട്ട സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യുടെ നേത്രത്വത്തിലുള്ള പോരാട്ടങ്ങള്‍ ഇന്ത്യക്ക്‌ ബാധ്യതയായിതീര്‍ന്നു.ആ സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യെ ഒതുക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു ഇന്ത്യാ-ശ്രീലങ്ക സര്‍ക്കാരുകളുടെ മുന്‌കൈയില്‍ ഒപ്പുവെച്ച തിമ്പു കരാര്‍. എന്നാല്‍ ഒരു ജനത എന്ന നിലയില്‍ വംശീയ മായ അടിച്ചമര്‍ത്തലുകള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴര്‍ക്ക്‌ തങ്ങളുടെ മുദ്രവാക്യങ്ങളില്‍ നിന്നു അകന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.തിമ്പു കരാറിനുശേഷവും പോരാട്ടം തുടര്‍ന്നു.അത്‌ ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്നതോടെയാണ്‌ 'ഇന്ത്യന്‍ സമാധാന സേന'യെ ശ്രീലങ്കയിലേക്കയക്കുന്നത്‌.ഇന്ത്യന്‍ സേന നടത്തിയ കൂട്ടക്കുരുതികള്‍ തമിഴരുടെ മാത്രമല്ല മുഴുവന്‍ പേരുടേയും പ്രധിഷേധത്തിനിടയാക്കി. ഒരു ഘട്ടത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരും തമിഴു ജനതയും ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇന്ത്യ 'സമാധാനസേനയെ' പിന്‍ വലിക്കാന്‍ തയ്യാറായില്ലെന്നത്‌ ഭരണകൂടത്തിന്റെ വ്യാപന താല്‍പര്യങ്ങളുടെ ഒരു തെളിവായിരുന്നു. പിന്നീടൊരിക്കല്‍ ചൈന,പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക ആയുധം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ സക്കാര്‍ തുറന്ന ഭീഷണിയിലൂടെയാണ്‌ അതിനു തടയിടാന്‍ ശ്രമിച്ചത്‌.അതിനിടയില്‍ എല്‍.ടി.ടി.ഈ യുടെ തന്നെ സവര്‍ണ്ണ- വര്‍ഗ്ഗ അടിത്തറയും നിലപാടുകളും തമിഴു ജനതക്കിടയിലും വിള്ളലുകളുണ്ടാക്കി. തുടക്കത്തില്‍ തമിഴുപ്രശ്നത്തില്‍ സഹാനുഭൂതിപ്രകടിപ്പിക്കുന്നതായി നടിച്ച്‌ ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത ഇന്ത്യന്‍ ഭരണകൂടം പിന്നീട്‌ ശ്രീലങ്കന്‍ സിംഹള വംശീയ ഭരണകൂടത്തിന്‌ അതേ തമിഴര്‍ക്കെതിരെ യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കൊടുത്ത്‌ തമിഴുപ്രശ്നത്തില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള എല്ലാസാധ്യതകളും ഇല്ലാതാക്കി.

ബംഗ്ലാദേശിന്റെ കാര്യത്തിലാകട്ടെ, ടാറ്റയും മിത്തലും പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക്‌ നേരിട്ട്‌ താല്‍പര്യങ്ങള്‍ ഉള്ള പ്രദേശമാണിത്‌. അമേരിക്കന്‍- ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പല്ലായ്പ്പോഴും ബംഗ്ലാദേശ്‌ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുപോന്നു. ഇപ്പോഴുള്ള സര്‍ക്കാരിലും അതിനുമുന്‍പുണ്ടായിരുന്ന കെയര്‍റ്റെക്കര്‍ സര്‍ക്കാരിലും ഇന്ത്യന്‍ നയതന്ത്രമന്ത്രാലയം സജീവമായി ഇടപെട്ടിരുന്നു.ആ സര്‍ക്കാര്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ടാറ്റയെയും മിത്തലിനേയും തങ്ങളുടെ രാജ്യത്തേക്ക്‌ ക്ഷണിക്കുകയും മിത്തലിന്‌ ഊര്‍ജ്ജമേഖല അടിയറവെക്കുകയും ചെയ്തു.

ഇന്ത്യയുടെ ഒരു ഉപഗ്രഹരാജ്യം പോലെ നില്‍ക്കുന്ന നേപ്പാളിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.നേപ്പാളി സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്ന ജനാധിപത്യ പ്രവണതകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഇന്ത്യ രാജാധികാരത്തിന്‌ എല്ലാ പിന്തുണയും നല്‍കിയിരുന്നു. നേപ്പാളിലെ ജനകീയയുദ്ധത്തിന്റെ കാലത്ത്‌ റിപ്പബ്ലിക്കാക്കാനുള്ള മുദ്രവാക്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യ രാജാവിനോടൊപ്പം നില്‍ക്കുകമാത്രമല്ല തെരഞ്ഞെടുപ്പിന്‌ ശേഷം ഭൂരിപക്ഷം നേടിയ മാവോയിസ്റ്റുകള്‍ക്ക്‌ അധികാരം വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന രാജാവിനും നേപ്പാളിലെ മറ്റിതര പാര്‍ട്ടികള്‍ക്കും പിന്തുണ നല്‍കി. ഏറ്റവും ഒടുവില്‍ മാവോയിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കും വഹിച്ചു. സൈന്യത്തിന്റെ സിവിലിയന്‍ ഭരണകൂടത്തിനെതിരെയുള്ള നിലപാടുകള്‍ക്ക്‌ പിന്നില്‍ ഇന്ത്യയായിരുന്നുവെന്ന് നിരവധിപത്രങ്ങള്‍ തുറന്നെഴുതി. സൈന്യത്തലവന്റെ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട്‌ ഇന്ത്യ നയതന്ത്രപ്രധിനിധി തന്നെ 6 തവണ സന്ദര്‍ശിച്ചുവെന്ന് പ്രചണ്ഡ പിന്നീട്‌ പത്രലേഖകരോട്‌ വെളിപ്പെടുത്തി. അതിനിടയില്‍ ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ സോണിയാഗാന്ധി പുറത്താക്കപ്പെട്ട ഗ്യാനേന്ദ്രരാജാവിനെ കണ്ടുവെന്ന വാര്‍ത്ത്‌ ഇന്ത്യാ സര്‍ക്കാരിന്റെ താല്‍പര്യങ്ങളെ പുറത്തുകൊണ്ടുവരുന്നുണ്ട്‌. ചുരുക്കത്തില്‍ ഒരു സൈനിക നീക്കത്തിനു പിന്തുണ നല്‍കുന്ന ഇന്ത്യ ഭാവിയില്‍ നേപ്പാളില്‍ (പാക്കിസ്ഥാനെ പോലെ) ഒരു സൈനികമേധാവിത്ത വ്യവസ്ഥയുടെ നിര്‍മ്മിതിക്കുള്ള അടിത്തറ ഒരുക്കുകയാണ്‌. മാവോയിസ്റ്റുകള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ നീക്കമെങ്കിലും നേപ്പാള്‍ ആര്‍മി അടുത്ത സര്‍ക്കാരുകള്‍ക്ക്‌ കീഴ്‌പ്പെട്ടുനില്‍ക്കുമെന്ന് ഒരു ഉറപ്പും നല്‍കുന്നില്ല.

ഒരു കൊച്ചുരാജ്യമായ ഭൂട്ടാനിന്റെ കാര്യത്തിലും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ വ്യത്യസ്തമല്ല. അതിനിടയില്‍ നേപ്പാളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഭൂട്ടാനികളെ വെടിവിച്ചിട്ടുകൊണ്ട്‌ ഇന്ത്യന്‍പാരാമിലിറ്ററി വിഭാഗം അഭയാര്‍ത്ഥികളെ അമേരിക്കയിലെ ലേബര്‍ ക്യാമ്പുകളില്‍ എത്തിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന്‌ പച്ചക്കൊടി പിടിക്കുകയാണ്‌.അഭയാര്‍ത്ഥികളുടെ ഭൂട്ടാനിലേക്ക്‌ മടങ്ങുന്നതിനുള്ള താല്‍പര്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ്‌ അമേരിക്ക 60000പേരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക്‌ കടത്താന്‍ ശ്രമിക്കുന്നത്‌.പുതിയകാലത്തെ അടിമക്കച്ചവടമല്ലാതെ മറ്റെന്താണിത്‌?

അയല്‍രാജ്യങ്ങള്‍ക്കുമുകളില്‍ സൈനികവും രാഷ്ട്രീയവുമായ അധികാരം പ്രയോഗിച്ചുകൊണ്ട്‌ ഒരു പ്രാദേശിക ശക്തിയാകാനുള്ള ശ്രമങ്ങള്‍ പക്ഷേ ഈപ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുനല്‍കുന്നില്ലെന്നു മാത്രമല്ല രാഷ്ട്രീയവും വംശീയവുമായനിരവധി പുതിയ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുകയാണ്‌.

Wednesday, April 15, 2009

ഇടറുന്ന ദളിത്‌ രാഷ്ട്രീയം

ഒരു പക്ഷേ കേരളത്തിന്റെ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ സന്ദര്‍ഭമായിരുന്നു മുത്തങ്ങ-ചെങ്ങറ സമരത്തോടെ വളര്‍ന്നുവന്ന ആദിവാസി-ദളിത്ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌.ജാതിക്കെതിരെയുള്ള ദളിത്‌-പിന്നോക്ക വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന്‌ നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും സമഗ്രമായ അര്‍ത്ഥത്തില്‍ ദളിത്‌ പ്രശ്നം ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നത്‌ ഇപ്പോള്‍ മാത്രമാണ്‌. ഈ ദശകത്തിന്റെ തുടക്കത്തില്‍ ഒരു സൈദ്ധാന്തിക പ്രശ്നമോ സൗന്ദര്യശാസ്ത്ര പ്രശ്നമോ ആയി ചര്‍ച്ചകളില്‍ ഇടം തേടിയിരുന്ന ഇത്‌ ചെങ്ങറ സമരത്തോടെ മറ്റൊരു ഉയര്‍ന്ന വിതാനത്തിലേക്ക്‌ ഉയരുകയായിരുന്നു. ആദിവാസി ഭൂപ്രശ്നത്തെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട്‌ രൂപപ്പെട്ട ചിന്താസരണിയുടെ ഭാഗമായാണ്‌ പ്രാന്തവല്‍ക്കരിക്കപ്പെട്ട ദളിത്‌ ജനതയുടെ രാഷ്ട്രീയം വികസിപ്പിക്കപ്പെടുന്നത്‌.സാമൂഹ്യശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രത്തിലേക്കുള്ള ഈ നീക്കം സ്വാഭാവികമെങ്കിലും സുഗമമായ പ്രക്രിയയിരുന്നില്ല. അതേ സമയം സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കില്‍ ആദിവാസി മേഖലകളില്‍ 70 കളില്‍ ആരംഭിച്ച ഭൂസമരകേന്ദ്രീകൃതമായ രാഷ്ട്രീയ ചലനങ്ങള്‍ ഈ വികാസത്തിന്‌ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നല്‍കുകയുമായിരുന്നു.ദളിത്‌-ആദിവാസി ജനതയുടെ പോരാട്ടത്തിലെ നിര്‍ണ്ണായകമായ പോരാളികളെ അത്‌ സംഭാവന പോലും ചെയ്തു.

സമൂഹത്തിലെ ബുദ്ധിജീവി വിഭാഗത്തിന്റെ മുന്‍ കൈയില്‍ രൂപം കൊണ്ട ദളിത്‌ രാഷ്ട്രീയം ഒരു ഭൗതികശക്തിയായി വികസിക്കപ്പെടുന്നതില്‍ ചെങ്ങറസമരത്തിന്റെ പങ്ക്‌ തള്ളിക്കളയാവുന്നതല്ല. ഭൂമി എന്ന കേന്ദ്രപ്രമേയത്തില്‍ തന്നെ അത്‌ അതിന്റെ കൊടിക്കൂറകള്‍ ഉയര്‍ത്തി. ആ അര്‍ത്ഥത്തില്‍ അത്‌ നവസാമൂഹ്യപ്രസ്ഥാനങ്ങളിലെ ചില സൈദ്ധാന്തികര്‍ ഉയര്‍ത്തിയ അതിവാദങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമുള്ള ജനതയുടെ മറുപടിയുമായിരുന്നു വെന്നത്‌ ശ്രദ്ധേയമായിരുന്നു.ചെങ്ങറയെകുറിച്ചുള്ള (ഒഫീഷ്യല്‍) ബ്ലോഗില്‍ ഓരാള്‍ എഴുതിയതുപോലെ ചെങ്ങറയില്‍ അവര്‍ സമരം ചെയ്യുകയായിരുന്നില്ല- ജീവിക്കുകയായിരുന്നു.കൂട്ടത്തില്‍ പറയട്ടെ, പോരാട്ടവും ജീവിതവും ഒന്നുതന്നെയാകുന്നതിനെകുറിച്ചാണ്‌ മാക്സ്‌ തന്റെ ജീവിതകാലമത്രയും എഴുതിക്കൊണ്ടിരുന്നത്‌.

അതേസമയം ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പ്‌, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ദളിത്‌ രാഷ്ട്രീയത്തിന്റെ ഗതിയെ നിഷേധാത്മകമായി സ്വാധീനിക്കുന്നുവെന്നത്‌ പറയാതെവയ്യ.ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ ളാഹ ഗോപാലന്റെ 'സാധുജന വിമോചന സംയുക്ത വേദി' കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.ഇടതുപക്ഷത്തിന്റെ ' ഭൂപരിഷ്ക്കരണ വക്താക്കള്‍ തീവ്രവാദികളാണെന്ന' ഭീഷണിക്കിടയിലും രണ്ടാം ഭൂപരിഷ്ക്കരണമുദ്രവാക്യം ധീരതയോടെ ഉയര്‍ത്തിയ കെ.പി.എം.എസ്‌.നേതാവായ പുന്നല ശ്രീകുമാറിന്റെ നേതൃത്ത്വത്തില്‍ രൂപം കൊണ്ട 30ഓളം സംഘടനകള്‍ അംഗങ്ങളായ 'പട്ടികജാതി-പട്ടികവര്‍ഗ്ഗ സംയുക്ത സമിതി, യു.ഡി.എഫ്‌ നുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം രണ്ടാം ഭൂപരിഷ്ക്കരണ പ്രശ്നം ജനങ്ങളെ തെരുവില്‍ ഇറക്കിക്കൊണ്ട്‌ പ്രചരിപ്പിച്ചെടുത്ത സമിതി വൈകിയ വേളയില്‍ അതിന്റെ രാഷ്ട്രീയദിശാരാഹിത്യം പ്രകടിപ്പിച്ചു.'ഭൂപ്രഭുത്വത്തിലും ജാതി മേതാവിത്വത്തിലും മുന്നില്‍ നില്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ ഭൂപരിഷ്ക്കരണം എന്ന ആശയത്തെ എക്കാലത്തും അടിച്ചമര്‍ത്താനാണ്‌ ശ്രമിച്ചതെന്ന്'(രണ്ടാം ഭൂപരിഷക്കരണം/ലഘുലേഖ/പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതി) ശരിയായി കണ്ടെത്തിയ സമിതി തങ്ങളുടെ യു.ഡി.എഫ്‌. പിന്തുണക്ക്‌ ന്യായീകരണങ്ങളൊന്നും നല്‍കുകയുണ്ടായില്ല.. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്‌ പ്രത്യേകിച്ച്‌ സി.പി.ഐക്ക്‌ ആളെ കൂട്ടിക്കൊടുത്ത കെ.പി.എം.എസ്‌. പി.കെ.രാഘവന്റെ മകന്‍ ആര്‍.എസ്‌.അനില്‍ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിയായിട്ടുപോലും ഇടതു പക്ഷത്തെ നിരാശപ്പെടുത്തുമെന്നുതന്നെയാണ്‌ തോന്നുന്നത്‌. അതേ സമയം ഈ നീക്കം പലരെയും സംബന്ധിച്ചെടുത്തോളം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. സംയുക്ത സമിതിയിലെ പ്രധാന ഘടകകക്ഷിയായ കെ.പി.എം.എസ്ന്റെ എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സോണിയാ ഗാന്ധി എത്തിച്ചേര്‍ന്നതുമുതല്‍ പലരും ഇത്‌ പ്രതീക്ഷിച്ചിരുന്നു

സി.കെ.ജാനുവിന്റെ നേതൃത്ത്വത്തിലുള്ള സംഘനയും അതേവഴിയിലൂടെ തന്നെയാണെന്നാണ്‌ സ്ഥിരീകരിക്കാത്ത ചില സൂചനകള്‍.ഡി.എല്‍.എഫ്‌,വിവിധ പട്ടിക ജാതി സംഘടനകള്‍ എന്നിവരും ഇതേ നിലപാടുകളിലൂടെ മുന്നോട്ട്‌ തന്നെ ആണ്‌. അതേ സമയം കഴിഞ്ഞ തവണ ഇടതുപക്ഷത്തെ പിന്തുണച്ച എസ്‌.എന്‍.ഡി.പി. ഇത്തവണ സ്ഥാനര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.കേരളത്തിന്റെ പൊതു അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ്‌ ദളിത്‌ ജനതയുടെ രാഷ്ട്രീയ ഇടപെടലിന്റെ തിരികോലായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.വിവിധ മുന്നണികളെ മാറി മാറി പിന്തുണക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ /ദളിത്‌ സംഘടനകള്‍ ദളിത്‌ ജനതയുടെ യഥാര്‍ത്ഥപ്രശ്നങ്ങളെ എല്ലായ്പ്പോഴും സ്ഥാനമോഹികളായ ദളിത്‌ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബലികഴിച്ചു. ഭൂമിയും ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട അടിസ്ഥാന മുദ്രവാക്യങ്ങള്‍ ഒരിക്കലും ഉയത്തപ്പെട്ടില്ല. എപ്പോഴെങ്കിലും അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ അത്‌ പുതിയ തെരഞ്ഞെടുപ്പ്‌ സമവാക്യങ്ങള്‍ രൂപം കൊടുക്കുന്നതിന്റെ ഭാഗം മാത്രമായിരുന്നു. ഇത്‌ കേരളത്തിന്റെ മാത്രം അവസ്ഥയല്ല,ഒരു പൊതു ഇന്ത്യന്‍ സാഹചര്യമാണ്‌. ദളിതരോട്‌ അധികാരത്തിലെത്തിച്ചേരാനുള്ള അംബേദ്ക്കറുടെ മുദ്രവാക്യം തെരഞ്ഞെടുപ്പില്‍ തത്വാധിഷ്ഠിതമല്ലാതെ എന്തും ചെയ്തുകൊണ്ട്‌ അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗമായി അവതരിപ്പിക്കപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ്‌ ജയിക്കാനും തോല്‍ക്കാനും മാത്രമുള്ള ഒരു അഭ്യാസമാണെന്നാണ്‌ പല ദളിത്‌/പട്ടികജാതിപട്ടികവര്‍ഗ്ഗ സംഘടനകളുടെ കാഴ്ച്ചപ്പാട്‌. മറ്റുപല സംഘടനകളും ഇതിനെ രാഷ്ട്രീയ സ്വാംശീകരണത്തിന്റെ ഭാഗമായി കണക്കാക്കുന്നുണ്ടെന്ന് ഒരു ചെറുപരിശോധന പോലും വ്യക്തമാക്കും.വര്‍ഷങ്ങളോളം തനിയെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി. ഇതാണ്‌ തെളിയിക്കുന്നത്‌. അതേ സമയം ഇത്‌ ഓരോപ്രസ്ഥാനത്തിന്റെയും ആത്മവിശ്വാസത്തിന്റെ കൂടി പ്രകാശനമാണ്‌. ജയത്തിന്റെ ഒരു സൂചനപോലുമില്ലാതെ നിരവധി സംഘടനകള്‍ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്‌.മുരിയാട്‌ കര്‍ഷക സംഘം കര്‍ഷക പ്രശ്നത്തെ മുന്‌നിറുത്തി സ്ഥാനര്‍ത്ഥിയെ നിറുത്തിയിരിക്കുന്നു. വയനാട്ടില്‍ ആദിവാസി പ്രശ്നത്തിന്റെ പേരില്‍ ഡോ.നല്ലതമ്പി എം.എല്‍.പിന്തുണയോടെ മല്‍സരിക്കുന്നു.മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ എസ്‌.യു.സി.ഐ.പിന്തുണയോടെ സ്ഥാനര്‍ത്ഥിയുണ്ട്‌. സി.പി.എം.വിമതര്‍ക്കും തങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ മുന്‌നിറുത്തുന്ന സ്ഥാനര്‍ത്ഥികളുണ്ട്‌. എന്തിന്‌ വ്യാപാരി വ്യവസായികള്‍ക്കുപോലും കോഴിക്കോട്‌ സ്ഥാനര്‍ത്ഥിയുണ്ട്‌.(പിന്നീട്‌ അത്‌ പിന്‌വലിക്കപ്പെട്ടു) അതേസമയം കേരളത്തില്‍ ഏതാനും മാസങ്ങളോളം ചര്‍ച്ചകളില്‍ ഇടം പിടിച്ച ദളിത്‌ ഭൂപ്രശ്നവും ജാതിപ്രശ്നവും പ്രതിനിധികളില്ലാതെ ശൂന്യതയിലേക്ക്‌ വലിച്ചെറിയപ്പെട്ടു. .തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുമപ്പുറം വന്നുചേര്‍ന്ന ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ദളിത്‌-ആദിവാസി-മറ്റിതര പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹ്യരാഷ്ട്രീയ വിഭാഗങ്ങള്‍ സിവില്‍ സമൂഹത്തിലെ ജാഗ്രതാ ഗ്രൂപ്പുകള്‍ എന്നിവയുടെ ഐക്യപ്രക്രിയക്കുവേണ്ടിയുള്ള ഒരു ശ്രമവും ഉണ്ടായില്ലെന്നുമാത്രമല്ല നേടിയെടുത്തവയെ ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരുടെ അടുക്കളയില്‍ പൊരിച്ചെടുക്കാന്‍ പാകത്തില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. ചെങ്ങറ സമരസമിതിയുടെ നിലപാടുകള്‍ അതാണു തെളിയിക്കുന്നത്‌. ഒരു വിഭാഗമെന്നനിലയില്‍ ദളിത്‌ ജനത ഇനിയും എത്രത്തോളം മുന്നോട്ടുപോകാനുണ്ടെന്നും ഇത്‌ തെളിയിക്കുന്നു.

മറ്റൊരര്‍ത്ഥത്തിലും ഈ തെരഞ്ഞെടുപ്പ്‌ നിര്‍ണ്ണായകമാണ്‌. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി രണ്ടുമുന്നണി സംവിധാനമെന്നനിലയില്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഏര്‍പ്പാട്‌ തകരുന്നതിന്റെ സാഹചര്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്‌. മുന്നണികള്‍ക്കകത്ത്‌ രൂപം കൊണ്ടുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികള്‍ അതിന്റെ സൂചനയായാവണം വിലയിരുത്താന്‍. ഇരു മുന്നണികള്‍ക്കിടയില്‍ സ്ഥാനമില്ലാതെ പുറത്ത്‌ അധികാരത്തിന്റെ ഭാഗമാകാന്‍ അവസരമില്ലാതെ നില്‍ക്കുന്ന എന്‍.സി.പി, ബി.ജെ.പി.തുടങ്ങിയവയുടെ സാന്നിദ്ധ്യം കൂടുതല്‍ നിര്‍ണ്ണായകമാകും. നിരവധി അധികാര സംവിധാനങ്ങളുടെ രൂപീകരണം വരും കാലങ്ങളില്‍ ദളിത്‌ സ്വാശീകരണ പ്രക്രിയയെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും.ഇപ്പോള്‍ തന്നെ ചിന്നഭിന്ന മായി നേതാക്കളുടെ ഭരണ വര്‍ഗ്ഗ സേവയുടെ തെളിവിനായി മാത്രം അവശേഷിക്കുന്ന ദളിത്‌ സംഘടനകളുടെ വരും കാലം കൂടുതല്‍ ശിഥിലീകരണപ്രക്രിയക്ക്‌ സാക്ഷ്യം വഹിക്കനാണു സാധ്യത.ഈ അധികാര വടംവലിയില്‍ സമുദായ/സംഘടനാ നേതക്കള്‍ ലാഭമുണ്ടാകുമെന്നതൊഴിച്ചാല്‍ ദളിത്‌ ജനതയുടെ താല്‍പര്യങ്ങള്‍ എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെടും.

അതേ സമയം ദളിത്‌ ബുദ്ധിജീവികളുടെ നിലപാടുകളില്‍ സന്ദേഹങ്ങള്‍ വ്യാപകമാണ്‌. അതിനുള്ള ഒന്നാംതരം തെളിവാണ്‌ കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുപ്പും ദളിതുകളും' എന്ന കെ.കെ.കൊച്ചിന്റെ ലേഖനം.ദളിത്‌ പ്രശ്നത്തെ മുന്‌നിറുത്തി എല്‍.ഡി.എഫ്‌.,യു.ഡി.എഫ്‌. വിഭാഗങ്ങളെ പരിശോധിച്ചുകൊണ്ട്‌ അവക്കിടയില്‍ വൈജാത്യങ്ങളില്ലെന്ന് ശരിയായി വിലയിരുത്തിയ ലേഖനം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ആശയക്കുഴപ്പം പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു.അധികാരത്തില്‍ ലോബികളേ ഉള്ളുവെന്ന (അത്‌ ലേഖനത്തില്‍ നേരിട്ടു സൂചിപ്പിക്കുന്നില്ലെങ്കിലും) നിലപാടുതറയില്‍ ഉയര്‍ന്നു വന്ന വാദഗതികള്‍ ഉയര്‍ത്തിവിടുന്നു..നായര്‍,ഈഴവ വിഭാഗങ്ങളെ പോലെ ദളിത്‌ വിഭാഗങ്ങള്‍ വോട്ടുബാങ്കാകാത്തതിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു.(തീര്‍ച്ചയായും അത്‌ നിര്‍ണ്ണായകപ്രശ്നമാണ്‌)അധികാരത്തിന്റെ അകത്തും പുറത്തും നില്‍ക്കുന്ന വിഭാഗങ്ങള്‍ പ്രഷര്‍ഗ്രൂപ്പുകളോ ലോബികളോ അല്ല,മറിച്ച്‌ അവ പരസ്പരം ശത്രുതയിലുള്ള വിഭാഗങ്ങള്‍ തന്നെ ആണ്‌. ജാതി വ്യവസ്ഥയിലൂന്നിയ ഒരു സമ്പദ്‌ ഘടനയില്‍ ജാതിഗ്രൂപ്പുകളെ ഒന്നാകെ തകര്‍ക്കാതെ പുരോഗതി സാധ്യമല്ല. അതുകൊണ്ട്‌ തന്നെ വിവിധ ജാതിഗ്രൂപ്പുകള്‍ക്ക്‌ സഹവര്‍ത്തിക്കാനും സാധ്യമല്ല.ജാതിവിരുദ്ധത പ്രത്യയശാസ്ത്രപരമായി മുന്നോട്ടുവെക്കുന്നതിനാലും ജാതിവ്യവസ്ഥ തകര്‍ക്കാതെ സ്വന്തം വിമോചനം സാധ്യമല്ല എന്നതിലുമാണ്‌ ദളിത്‌ കൂട്ടായ്മയുടെ പുരോഗതി സ്ഥിതിചെയ്യുന്നത്‌. ദളിത്‌ ജനതയിലുള്ളടങ്ങുന്ന വിവിധ സമുദായങ്ങളെ വോട്ടുബാങ്കുകളായി മാറ്റുക എന്ന മുദ്രവാക്യം വിവിധ ദളിത്‌ ബുദ്ധിജീവികള്‍ മുന്നോട്ട്‌ വെക്കുന്നുണ്ട്‌. അതിനെ സാമുദായ രാഷ്ട്രീയം എന്നൊക്കെ വിളിക്കുന്നതും കേട്ടിരുന്നു. ഇതു മുന്നോട്ട്‌ വെക്കുന്ന ബുദ്ധിജീവികള്‍ മറന്നുപോകുന്ന ഒരു മുഖ്യവസ്തുത ഇക്കഴിഞ്ഞ ഓരോ തെരെഞ്ഞെടുപ്പിലും ഓരോ രാഷ്ട്രീയപാര്‍ട്ടികളും ഈ സമുദായ വോട്ടുബാങ്ക്‌ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന കാര്യമാണ്‌. കെ.പി.എം.എസ്‌. എത്രയോ കാലമായി എല്‍.ഡി.എഫ്‌.ന്റെ പ്രത്ര്യേകിച്ച്‌ സി.പി.ഐ. യുടെ വോട്ടുബാങ്കായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സമുദായ സംഘടനകള്‍ വ്യത്യസ്ത കാലങ്ങളില്‍ എല്‍.ഡി.എഫ്‌. യു.ഡി.എഫ്‌.,ബി.ജെ.പി. തുടങ്ങിയവയെ മാറി മാറി പിന്തുണച്ചിരുന്നു. ദളിതുകള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട്‌ ജാതിവിരുദ്ധതയിലൂന്നിയ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യമുദ്രവാക്യങ്ങള്‍ മുന്നോട്ടുവെക്കുകയോ തങ്ങളുടെ പോരാട്ടങ്ങള്‍ക്ക്‌ സഖ്യകക്ഷികളെ നേടിയെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ്‌ പ്രധാനം. നടന്ന ചുരുക്കം ചില ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്തില്ല.ദളിത്‌ സമുദായങ്ങള്‍(പുലയ,വേട്ടുവ.....)സമുദായ സംഘടനകളെന്ന നിലയില്‍ സംഘടിപ്പിക്കുമ്പോള്‍ പരവതാനിവിരിക്കുന്നവര്‍ (കെ.പി.എം.എസ്‌.ന്റെ കാര്യം തന്നെ നല്ല ഉദാഹരണം സി.പി.ഐ.ക്ക്‌ അതില്‍ ഫ്രാക്ഷന്‍ തന്നെ ഉണ്ടായിരുന്നുവത്രെ) ദളിതുകളെന്ന നിലയില്‍ സംഘടിക്കപ്പെടുമ്പോള്‍ (ഉദാഹരത്തിന്‌ ചെങ്ങറ) മുഷ്ടിചുരുട്ടുന്നത്‌ ഒരു പതിവുകാഴ്ചതന്നെ.

ഗോത്രമഹാസഭ നേതാവായ ശ്രീ.ജാനുവുമായി ശ്രീ മാധവന്‍ നായര്‍ നടത്തിയ അഭിമുഖത്തില്‍(ഹിന്ദു.ഏപ്രില്‍ 5, 2009) ഭൂസമരത്തിന്റെ മുദ്രവാക്യങ്ങള്‍ എന്തുകൊണ്ടാണ്‌ ഇലക്ഷനില്‍ മുഴങ്ങി കേള്‍ക്കാത്തത്‌ എന്ന് ആരാഞ്ഞപ്പോള്‍ ,അത്‌ ദുഖകരമാണെന്നും രാഷ്ട്രീയക്കാര്‍ ആദിവാസികളെ മനുഷ്യരായി കാണുന്നില്ലെന്ന മറുപടിയാണ്‌ ജാനു കൊടുക്കുന്നത്‌. അങ്ങിനെ പറയുമ്പോള്‍ ഒരു രാഷ്ട്രീയക്കാരിയായി ജാനു സ്വയം കണക്കാക്കുന്നില്ലെന്നത്‌ വ്യക്തമാണ്‌. ജാനുവിനെ പോലുള്ള മികച്ച നേതാക്കള്‍ക്ക്‌ ഈ മത്സരത്തില്‍ ഒരു പക്ഷമായി മാറാന്‍ എന്തുകൊണ്ടാവുന്നില്ലെന്നതും അത്തരം നേതാക്കളുടെ/പ്രസ്ഥാനത്തിന്റെ എന്തു സവിശേഷതകളാണ്‌ ഇതിനുകാരണമെന്നും ആലോചിക്കേണ്ടതുതന്നെയാണ്‌. ജാതിവിരുദ്ധതയുടെ ഒരൊറ്റ ബ്ലോക്കായി സമാന വിഭാഗങ്ങളെ സവര്‍ണ്ണരാഷ്ട്രീയത്തിനെതിരായി നവബുദ്ധിജീവികളുടെ ചാരുകസാര നാട്യങ്ങള്‍ക്കുമപ്പുറം അണിനിരത്തിയും സൗജന്യമായി പഠിക്കാനുള്ള ഒരു സ്കൂളുപോലും അവശേഷിപ്പിക്കാതിരിക്കുന്ന ഈ കാലത്ത്‌ ആഗോളവല്‍ക്കരണം ദളിതുകള്‍ക്ക്‌ ഗുണകരമെന്നും മറ്റുമുള്ള 'രസികന്‍' മുദ്രവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ ചോദ്യം ചെയ്തും ഭൂമിപോലുള്ള അടിസ്ഥാന പ്രശ്നങ്ങളെ മുന്നോട്ടുവെച്ചും മാത്രമേ ഈ ജാത്യാധിഷ്ഠിത വ്യവസ്ഥയെ തോല്‍പ്പിക്കാനാവൂ. തെരഞ്ഞെടുപ്പുകള്‍ അതിനുള്ള ഉപാദിയായാണ്‌ അല്ലാതെ സ്വയം ഒരു ലക്ഷ്യമായല്ല കണക്കാക്കേണ്ടതെന്നതും പ്രധാനമാണ്‌.അതുമാത്രമേ ദളിത്‌ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുകയുള്ളൂ.

Wednesday, February 18, 2009

സോഫ്റ്റ്വെയറിന്റെ രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം

ഇത് എന്റെ ഒരു പഴയ ലേഖനമാണ്
ദേശാഭിമാനിയിലെഴുതിയത്.
സോഫ്റ്റ് വെയറുകളെ അടുത്തുനിന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ് പൊതുവില്‍ ഇത്.
അതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല.
ഒരു ചരക്ക് എന്ന നിലയില്‍ സോഫ്റ്റ് വെയറുകള്‍ വികസിച്ചതെങ്ങിനെ എന്ന് ഇത് പരിശോധിക്കാന്‍ ശ്രമിക്കുന്നു.
(തീര്‍ച്ചയായും ഇതിനര്‍ത്ഥം ചര്‍ക്കുകളായല്ലാതെ സോഫ്റ്റ് വെയറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നല്ല)
മാക്സ് ചൂണ്ടിക്കാണിക്കുന്നതു പോലെ ഒരു ചര‍ക്കിനെ അടുത്തുനിന്നു പരിശോധിക്കുന്നതിലൂടെ ആ സമൂഹത്തെ തന്നെ പരിശോധിക്കാന്‍ കഴിയും,കാരണം അത് സമൂഹത്തിന്റെ അടിസ്ഥാന സാമ്പത്തിക കോശമാണ്.
സോഫ്റ്റ് വെയറിന്റെ ഉപയോഗങ്ങളെ കുറിച്ച് ഈ ലേഖനം നിലപാടുകളൊന്നും എടുക്കുന്നില്ല.
സോഫ്റ്റ് വെയറിന്റെ ഉല്‍പ്പാദനത്തില്‍ ചെലുത്തുന്ന അധ്വാനത്തിന്റെ സ്വഭാവമാണ് മുഖ്യ പ്രതിപാദ്യ വിഷയം.
കൂട്ടത്തില്‍ പുതിയ തരം ഉല്പന്നങ്ങളുടെ മൂല്യങ്ങളെ കുറിച്ച് ഒരു ചെറിയ ആലോചനയും നടത്തുന്നു.
ഈ ഭാഗം അത്ര തൃപ്തികരമായി എനിക്കു തോന്നുന്നില്ല.

ഇത് ഒരു ചര്‍ച്ചാ ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വന്ന അഭിപ്രായങ്ങളുടെ ഒരു സാമ്പില്‍ താഴെ കൊടുക്കുന്നു.
“..........Software & Commodity : Software/code is a a form of Knowledge & aCreative expression. It provides option to creatively use & transformthe software. The large scale commodification is started after theproprietorisation of software by Software in 1980's. The article simplifies and generalize it as a commodity . ...........”
ലേഖനം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Saturday, February 14, 2009

പ്രകാശ്‌ കാരാട്ടും ലാവ്‌ലിനും പത്രങ്ങളും

കാരാട്ട് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍
ഇന്ന് (14ഫെബ്രുവരി) ദില്ലിയില്‍ നടന്ന കാരാട്ടിന്റെ പത്രസമ്മേളനം രസകരമായിരുന്നു. അത്‌ ചില കാരണങ്ങളാല്‍ ശ്രദ്ധേയവുമായിരുന്നു. ചിരിച്ചും പതറാതെയുമായിരുന്നു കാരാട്ട്‌ പത്രങ്ങാളെ നേരിട്ടത്‌. ആത്മവിശ്വാസം പ്രകടമായിരുന്ന ശരീരഭാഷയായിരുന്നു കാരാട്ടിന്റെത്‌.ഓരോ ചോദ്യത്തിനും ഒഴിഞ്ഞു മാറാതെ അദ്ദേഹം മറുപടി പറഞ്ഞു.സ്വന്തം പാര്‍ട്ടിയുടെ നേതാവ്‌, ചരിത്രത്തില്‍ ഒരു ഇടതുപക്ഷ നേതാവും ഇതു വരെയും നേരിടാത്തവണ്ണം, ആരോപണങ്ങള്‍ക്ക്‌ വിധേയനായിരിക്കുമ്പോഴും ഇത്രയും ആത്മവിശ്വാസം കാരാട്ടിന്‌ എവിടെനിന്നാണ്‌ലഭിച്ചത്‌ എന്ന് നമ്മെ അത്ഭുതപ്പെടുത്തും.തികച്ചും ശരിയായ പ്രശ്നത്തെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇത്‌ വന്നുചേരുന്നതെന്നു തോന്നുന്നു.ഇത്‌ ലാവലിന്‍ കേസ്സിനു മാത്രമല്ല മറ്റുപല പ്രശ്നങ്ങളിലും കാണാന്‍ കഴിയും .ആണവകരാറുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നടന്ന ചര്‍ച്ചകളുടെ സ്വഭാവത്തെ കുറിച്ച്‌ ചോംസ്ക്കിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. കരാറിനെ കുറിച്ച്‌ ഇടതുപക്ഷം ഉയര്‍ത്തിയ തടസ്സവാദങ്ങളെ കുറിച്ച്‌ ചോംസ്ക്കി എഴുതി.. ഇടതുപക്ഷം കരാറിനെ എതിര്‍ത്തിരുന്നുവെങ്കിലും അവരുടെ വാദഗതികള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. ആണവ കരാറിനെ ഇന്ത്യയുടെ ചേരിചേരാനയത്തിന്റെയും ആണവമത്സരത്തിന്റെയും പ്രശ്നമായി അവതരിപ്പിക്കുന്നതിനു പകരം ഇടതുപക്ഷം ആണവായുധങ്ങളുടെ കാര്യത്തിലുള്ള സ്വയം പര്യാപ്തതയുടെ പ്രശ്നമായി അവതരിപ്പിക്കുകയായിരുന്നു.മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇടതുപക്ഷം എടുത്ത്‌ നിലപാടുകളിലും ഇത്തരം രീതികള്‍ കാണാന്‍ കഴിയും . പാക്കിസ്ഥാനെതിരെ യുദ്ധവെറി വളര്‍ത്തിവിടുന്നതില്‍ ഇടതുപക്ഷവും തങ്ങളുടെ പങ്കുവഹിച്ചിരുന്നു. ഈ പ്രശ്നങ്ങളില്‍ ഇടതുപക്ഷമായിരുന്നു പ്രതിക്കൂട്ടിലെങ്കില്‍ ലാവ്‌ലിന്‍ കേസ്സില്‍ മാധ്യമ പ്രവര്‍ത്തകരാണ്‌ ഉത്തരവാദികള്‍.ലാവ്‌ലിന്‍ പ്രശ്നത്തെ മാക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തിലാണ്‌ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്‌.പിണറായി വിജയനും അച്ചുതാനന്ദനും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയപ്പെടുന്ന ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചു.പൊതുപണചോര്‍ച്ചയേക്കാള്‍ മാക്സിസ്റ്റ്‌ പാര്‍ട്ടി അതിനുള്ളിലെ രണ്ടു എതിര്‍പക്ഷങ്ങളെ എങ്ങിനെ ഒന്നിച്ചുനിര്‍ത്തുന്നു എന്നു വെളിപ്പെടുത്തുന്നുവെന്നതിലായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ താല്‍പ്പര്യം.കഴിങ്ങദിവസത്തെ സി.പി.എം., പി.ബി. യോഗത്തിനു മാധ്യമങ്ങള്‍ കൊടുത്ത പ്രാധാന്യം തന്നെ അതിനു തെളിവാണ്‌. എന്നത്തെയും പോലെ എല്ലാ മാധ്യമ പ്രവചനങ്ങളെയും മറികടന്ന് പ്രശ്നങ്ങള്‍ പി.ബി. പരിഹരിച്ചപ്പോള്‍ ലാവ്‌ലിന്‍ പ്രശ്നം തന്നെ പരിഹരിച്ചെന്ന മട്ടായിരുന്നു കാരാട്ടിന്‌. ഈ വിഷയത്തെ ദിശമാറ്റി അവതരിപ്പിച്ച മാധ്യമങ്ങളുടെയും ചിന്ത മറ്റൊന്നായിരുന്നില്ല. കാരാട്ടിന്റെ വക്ക്പ്രയോഗങ്ങള്‍ക്കുമുന്നില്‍ അവര്‍ നിരായുധരായതും അതുകൊണ്ടുതന്നെ.ലാവ്‌ലിന്‍ കേസ്സ്‌ ഒരു പബ്ലിക്ക്‌ മണിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്‌. മാക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നിരവധി ഉന്നതന്മാര്‍ക്ക്‌ ആദ്യം മുതലേ പങ്കുണ്ടെന്നു സംശയിക്കപ്പെടുന്ന ഒന്ന്. ആദ്യ ഘട്ടത്തില്‍ അച്ചുതാനന്ദനും പിണറായി വിജയനും ഒന്നു ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തിരുന്നുവെന്ന് പത്രങ്ങള്‍ തന്നെ ആരോപിച്ചിരുന്നു. അത്‌ ശരിയുമായിരുന്നു. അക്കാലത്ത്‌ അച്ചുതാനന്ദന്‌ മറിച്ചൊരു അഭിപ്രായവുമുണ്ടായിരുന്നുമില്ല. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം പ്രശ്നത്തിന്‌ ഗ്രൂപ്പ്‌ വഴക്കിന്റെ മാനം നല്‍കിയതോടെ ഭരണ യന്ത്രവും പാര്‍ട്ടിയും മൊത്തത്തില്‍ നടത്തിയ ഗൂഢാലോചന പ്രശ്നമല്ലാതായി. ഭരണവര്‍ഗ്ഗങ്ങള്‍ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും നടത്തുന്ന കിക്ക്ബാക്കുകളുടെ രീതികളും മറ്റും ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി അവതരിപ്പിക്കാനായി എന്നതായിരുന്നു ഈ നിറം കൊടുക്കലുകളുടെ ഒരു ഗുണം. അതിലൂടെ രക്ഷപ്പെട്ടതാകട്ടെ കോണ്‍ഗ്രസ്സും ബിജെപിയും അടക്കമുള്ള മുഴുവന്‍ ഭരണവര്‍ഗ്ഗങ്ങളും. ജനങ്ങളെ വികസനത്തിന്റെ 'രാഷ്ട്രീയം' പഠിപ്പിക്കുന്നതിനുള്ള ഒരു അവസരവും പത്രങ്ങള്‍ കളഞ്ഞുകുളിച്ചു.

Wednesday, February 4, 2009

കേരളം:റോഡ്‌,സ്വകാര്യവല്‍ക്കരണം,ജനാധിപത്യം

റോഡു സ്വകാര്യവല്‍ക്കരണം ജനാധിപത്യത്തെ മുന്‍ നിറുത്തിക്കൊണ്ടൊരു അന്വേഷണം...


പൊതു ഇടങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോപങ്ങളുടെ ഉച്ചസ്ഥായിയിലാണ്‌ 19-ആം നൂറ്റാണ്ടിനു തിരശ്ശീല വീഴുന്നത്‌.പിന്നീട്‌ 20-ആം നൂറ്റാണ്ടില്‍ തുടര്‍ന്നുപോയ ഇത്തരം പ്രക്ഷോപങ്ങള്‍ പൊതു ഇടങ്ങള്‍ മാത്രമല്ല പൊതുമണ്ഡലത്തെയും ജനാധിപത്യ വ്യവസ്ഥയെത്തന്നെയും നേടിക്കൊടുത്തു.നിരത്തിലൂടെ നടക്കുക അവകാശത്തിന്റെ മാത്രമല്ല സ്വാതന്ത്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമായാണ്‌ കണക്കാക്കിയത്‌. പൊതുനിരത്തിലൂടെ വില്ലുവണ്ടി ഓടിച്ചുകയറ്റിയ അയ്യങ്കാളി ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ്‌ കേരളത്തിനു സംഭാവനചെയ്തത്‌. പിന്നീട്‌ ഇതേ സങ്കല്‍പ്പങ്ങള്‍ പൊതുകുളങ്ങള്‍ക്കുവേണ്ടിയും പൊതു ആരാധനാലയങ്ങള്‍ക്കുവേണ്ടിയും ഒക്കെ കേരളത്തിന്റെ ഓരോ കോണിലും ആവര്‍ത്തിച്ചുന്നയിക്കപ്പെട്ടു. ഗുരുവായൂരിലും വൈക്കത്തും പാലിയത്തും ഇതേ ആവശ്യങ്ങള്‍ മുഴങ്ങിക്കേട്ടിരുന്നു.പൊതുസ്കൂളുകള്‍ക്കുവേണ്ടിയുള്ള അയ്യങ്കാളിയുടെ സമരത്തോളം ശ്രദ്ധേയമായ ഒരു സമരവും അക്കാലത്തുണ്ടായില്ലെന്നു പറയാം.10 ബി.എ.ക്കാരെങ്കിലും തന്റെ സമുദായത്തിലുണ്ടാവണമെന്ന് അയ്യങ്കാളി ആഗ്രഹിച്ചു. പൊതു ഇടങ്ങളുടെ ഈ നിര്‍മ്മിതി നവോത്ഥാനാത്തിന്റെ മുഖമുദ്രയണെന്നു നിസ്സംശയം പറയാം.അതോടൊപ്പം എത്ര പരിമിതികളുണ്ടായിരുന്നുവെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇതുപതാം നൂറ്റാണ്ടിലെയും മുതലാളിത്തം(അങ്ങിനെ വിളിക്കാമെങ്കില്‍) അതാവശ്യപ്പെട്ടിരുന്നുവെന്നതാണ്‌ വാസ്തവം. പൊതു വിദ്യാലയങ്ങളിലാതെ പൊതുനിരത്തുകളുണ്ടാകാതെ പൊതു ഭക്ഷ്യ ഇടങ്ങളില്ലാതെ വികസനം സാധ്യമായിരുന്നില്ല. അത്‌ നിരത്തുകളില്‍ നിന്ന് പല്ലക്കുകളെ മാത്രമല്ല ജാതിയെയും തൂത്തുമാറ്റി. തൂത്തുമാറ്റിയ ഇടങ്ങളില്‍ നിന്ന് അത്‌ വഴിവക്കിലെ പൊന്തക്കാടുകളിലേക്ക്‌ കുടിയേറിയെങ്കിലും പിന്നീട്‌ ഒരു നൂറ്റാണ്ടുകാലത്തോളം ജാതി ഇടങ്ങളെ അത്‌ പൊതു ഇടങ്ങളായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.എന്നാല്‍ ഇന്ന് മുതലാളിത്തം അഥവ സാമ്രാജ്യത്വം ഒരു യു-ടേണിലാണ്‌. പൊതുനിരത്തുകളും ഇടങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും, ഒരു യാഥാര്‍ത്ഥ്യമായും ആശയമായും നല്‍കിയ അത്‌ നിരത്തുകളെ സ്വകാര്യ വല്‍ക്കരിക്കാനാരംഭിച്ചിരിക്കുന്നു.വലിച്ചെറിയപ്പെടാനായെങ്കിലും ഒരു തെരുവിനെ നിലനിര്‍ത്തിയിരുന്ന അത്‌ പുതിയ സോണിങ്ങ്‌ നിയമങ്ങളിലൂടെ തെരുവുകളില്‍ നിന്നും ഉപഭോക്താവിനെയല്ലാതെ മറ്റെല്ലാവരേയും പുറത്താക്കുകയാണ്‌.ഇന്ത്യന്‍ തലസ്ഥാനത്തില്‍ സോണുകള്‍ ശുപാര്‍ശ ചെയ്ത അധികാരികള്‍ അതുതന്നെയാണ്‌ അര്‍ത്ഥമാക്കുന്നത്‌.നിര്‍ത്തുകളെ സ്വകാര്യവല്‍ക്കരിക്കുക എന്നത്‌ ഒരുഭാഗത്ത്‌ സ്വകാര്യവല്‍ക്കരണവും മറുഭാഗത്ത്‌ ജനാധിപത്യത്തിനെതിരെ ഒരു കടന്നുകയറ്റവുമാണ്‌. സ്വകാര്യ മേഖലയില്‍ ബി.ഒ.ടി.അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയാന്‍ തീരുമാനിച്ചുകൊണ്ടുള്ള കേരളത്തിലെ പുതിയ റോഡുനയം ചെയാന്‍ പോകുന്നത്‌ ഇതെല്ലാതെ മറ്റൊന്നുമല്ല. റോഡുകള്‍ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളാണ്‌.അതോടൊപ്പം രാഷ്ട്രീയപൗരത്വത്തെ ഉപഭോക്തൃപൗരത്വം കൊണ്ടു പകരം വെക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടവുമാണ്‌.

Sunday, February 1, 2009

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നും വിശകലനം ചെയ്യാതെ വിട്ടഭാഗം

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും
അതിന്റെ ദളിത് ആസ്പക്റ്റ് ചര്‍ച്ച ചെയ്തില്ലെന്നു തോന്നി.
റിപ്പോര്‍ട്ടില്‍ നിന്നും ഒരു ഭാഗം കാണുക.


Similar pattern of descent based social stratification is discernible in other regions
as well. In Kerala, the Moplahs of Malabar, are divided into five ranked sections
called the Thangals, Arabis, Malbaris, Pusalars and Ossans. The Thangals trace
their descent from the Prophet’s daughter, Fatima, and are of the highest rank.
Next in rank are the Arabis, who claim descent from the Arab men and local
women and retain their Arab lineage. The Malbaris are next in rank. They have lost
their Arab lineage and follow matrilineal descent. The Pusalars are the converts
from Hindu fishermen called Mukkuvan, the new Muslims. They have low status.
The Ossans are the barbers, and by virtue of their occupation, they rank lowest.11
In Andhra Pradesh, a field study conducted in 1987 found hierarchically arranged
endogamous groups among Muslims. At the top of the ladder were those claiming
foreign descent—Syeds, Shaikh, Pathan and Labbai (descendants of Arab traders
who took native wives). At the lowest level were groups with ‘unclean’
occupations-Dudekula (cotton cleaners), Hazam (barbers) and Fakir-budbudki
(mendicants).12


വിചിത്രമായ കാര്യം ഈ ഭാഗം ദളിത് ചിന്തകരും മുസ്ലീം ചിന്തകരും മറച്ചുവെച്ചു എന്നതാണ്.