Wednesday, June 17, 2009

ശശിതരൂരിന്റെ ത്രിവര്‍ണ്ണ ഷോള്‍

മുകളില്‍ രണ്ടു ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. ശശി തരൂരിന്റെ രണ്ടു ചിത്രങ്ങള്‍. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ സ്വഭാവത്തിന്റെ വ്യക്തമായ പ്രതിനിധാനങ്ങള്‍. ഒന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ തങ്ങളുടെ സ്വപ്നതുല്യമായ ബിംബമായി സ്വയം സ്വീകരിച്ചിരിക്കുന്ന ഒരു അന്തര്‍ദ്ദേശീയ പൗരന്റേത്‌. അടുത്തത്‌ സ്വന്തം നാട്ടില്‍(?) കുലീനമെന്നു കരുതുന്ന ഒരു വേഷവിധാനത്തോടു കൂടിയും. ജുബ്ബയും മുണ്ടുമായി നടക്കുന്ന നിരവധി രാഷ്ട്രീയക്കാര്‍ നമുക്കുണ്ടെങ്കിലും ശശി തരൂര്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരിക്കുന്നത്‌ തരൂര്‍ രാഷ്ട്രീയത്തിലെത്തിയ സമയത്തും പിന്നീട്‌ വിജയിച്ചതിനുശേഷവും അദ്ദേഹം പ്രദര്‍ശിപ്പിച്ചതും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ മാനറിസങ്ങളും അഭിപ്രായങ്ങളും ആ സമയത്തുതന്നെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍/പൊതുമണ്ഡലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആശയരൂപീകരണത്തിലൂടെയുമൊക്കെയാണ്‌. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ നിരവധി ലോജിക്കുകളെ പൊളിച്ചുകളയുന്നതിനോടൊപ്പം ചിലത്‌ പുറത്തുകൊണ്ടുവരുന്നുമുണ്ട്‌.അതിനുള്ള ശ്രമമാണ്‌ താഴെ.

മധ്യവര്‍ഗ്ഗവും രാഷ്ട്രീയക്കാരും

മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങള്‍ മറ്റുകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തെരുവുകളില്‍ പൊട്ടിത്തെറിച്ചതു ഇന്ത്യ ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ അവര്‍ ആവേശപൂര്‍വ്വം മുദ്രവാക്യങ്ങള്‍ വിളിച്ചു. 'വോട്ടുമില്ല,ടാക്സുമില്ല' എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടി. റാലികളില്‍ ഉണ്ടായിരുന്ന ചിലരെങ്കിലും ആദ്യമായാണത്രെ ഇത്തരത്തിലുള്ള റാലികളില്‍ പങ്കെടുത്തിരുന്നത്‌. റാലികളില്‍ നിരവധി പ്രൊഫഷനലുകള്‍ പങ്കെടുത്തു. നേതൃത്വം കൊടുക്കാനുള്ള ലീഡര്‍മാരും സംഘടനയുമില്ലാതെയായിരുന്നുവത്രെ റാലി സംഘടിപ്പിക്കപ്പെട്ടത്‌. എസ്‌.എം.എസ്സും നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റുകളും ബ്ലോഗുമായിരുന്നു സംഘാടനത്തിന്റെ മാധ്യമം. ഒരു സംഘടനയുമില്ലെങ്കിലും സംഘാടന മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടും നിലപാടുകളിലെ സൂചനകൊണ്ടും മധ്യവര്‍ഗ്ഗപൊതുബോധമായിരുന്നു സംഘാടകന്‍ എന്ന് വ്യകതമായിരുന്നു.

ഈ 'മധ്യവര്‍ഗ്ഗ പൊട്ടിത്തെറി' സൃഷ്ടിച്ച മിത്തുകളാണ്‌ ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയക്കാര്‍ക്കും മധ്യവര്‍ഗ്ഗത്തിനുമിടയില്‍ ഒരു വലിയ വിടവുണ്ടെന്ന് ഇത്‌ സങ്കല്‍പ്പിക്കുന്നു. തങ്ങള്‍ യഥാര്‍ത്ഥ പൗരന്മാരാണെന്നും പീഢിതരാണെന്നും നടിക്കുന്നു. സംവരണവിരുദ്ധ സമരകാലത്താണ്‌ ഈ വര്‍ഗ്ഗക്കൂട്ടത്തെ അവസാനമായി നാം കണ്ടത്‌. അന്നവര്‍ തെരുവുകളില്‍ ചെരിപ്പുതുടച്ചുകൊണ്ട്‌ തങ്ങളുടെ 'ദുര്‍വ്വിധിയെ' ദയനീയമായി പ്രദര്‍ശിപ്പിച്ചു. ഐ.ഐ.ടികളിലെയും ഐ.ഐ.എം.കളിലെയും കേന്ദ്രമെഡിക്കല്‍ കോളേജുകളിലെയും 'ബുദ്ധിമാന്മാരായ' ഈ ചെറുപ്പക്കാര്‍ ‍തെരുവുകളില്‍ കാറുതുടക്കുകയും പഴം വില്‍ക്കുകയും ചെയ്തുകൊണ്ട്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അന്നും രാഷ്ട്രീയക്കാരുടെ സംവരണവോട്ട്‌ ബാങ്ക്‌ കുതന്ത്രങ്ങളാണ്‌ അവരുടെ പരിഹാസങ്ങള്‍ക്ക്‌ പാത്രമായത്‌.

ഇത്രമേല്‍ പരിഹസിക്കപ്പെടാന്‍ തക്കവണ്ണം ഈ രാഷ്ട്രീയക്കാരും മധ്യവര്‍ഗ്ഗവും തമ്മില്‍ ഇത്രമേല്‍ അന്തരമുണ്ടോ? അവര്‍ പരസ്പരം ശത്രുതയിലുമാണോ?

ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ അടിസ്ഥാനപരമായും ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നാണ്‌ വളര്‍ന്നുവന്നത്‌. സ്വാതന്ത്ര്യസമരത്തില്‍ എല്ലായ്പ്പോഴും തന്ത്രപരമായ നിലപാടുകള്‍ സൂക്ഷിച്ചിരുന്ന ഈ വിഭാഗം കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുണ്ടായിരുന്നു.പ്രവിശ്യാനിയമസഭകളുടെ രൂപീകരണകാലം മുതല്‍ പിന്നീട്‌ 1947 ലെ ഇന്ത്യന്‍ യൂണിയന്റെ രൂപീകരണകാലം വരെയുള്ള കാലത്ത്‌ ഇവര്‍ ബ്രിട്ടനുമായി അധികാരത്തിനു വേണ്ടി വിലപേശിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും ഈ പ്രസ്ഥാനം ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിച്ചെന്നാല്‍ ഉടനടി സമരങ്ങള്‍ പിന്‍ വലിച്ചുകൊണ്ട്‌ അവര്‍ അവരുടെ വര്‍ഗ്ഗ വിശുദ്ധി കാത്തുസൂക്ഷിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ കുറിച്ച്‌ പവന്‍.കെ.വര്‍മ്മ നിരീക്ഷിക്കുന്നു..."ദേശീയപ്രസ്ഥാനം ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തിന്റെ പ്രസ്ഥാനമായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം നെഹൃവിനെപ്പോലെ ചിലര്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവര്‍ക്കും ഒരു പോലെ പങ്കുള്ള ബഹുജനപ്രസ്ഥാനമാണ്‌ സ്വാതന്ത്ര്യപ്രസ്ഥാനമെന്നുവന്നാല്‍ അതിന്റെ തലപ്പത്തെത്തുന്നവരുടെ ആശയങ്ങള്‍ക്കും നടപടികള്‍ക്കും ജനാധിപത്യാവകാശം ചാര്‍ത്തിക്കിട്ടും. " സ്വാതന്ത്ര്യലബ്ധിയോടെ ആ വര്‍ഗ്ഗം രാജ്യത്തിന്റെ സ്വാഭാവിക നേതൃത്വമാവുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

എന്നാല്‍ ഇത്തരത്തില്‍ സ്വാഭാവികമായും നേതൃത്വമായി അവരോധിക്കപ്പെട്ട ഈ വിഭാഗം പിന്നെ എന്തുകൊണ്ടാണ്‌ രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്‌?

ഇത്തരത്തില്‍ പ്രതികരിക്കുന്നതിലൂടെ ആ വര്‍ഗ്ഗം വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്‌. സ്വാതന്ത്രത്തിന്റെ 6 ദശകങ്ങള്‍ക്കുശേഷം അവര്‍ തകര്‍ന്നുപോയ ഒരു നാടിനെ നോക്കിക്കൊണ്ട്‌ ഈ തകര്‍ച്ചയിലുള്ള തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. രാഷ്ട്രീയക്കാര്‍ക്ക്‌ അവര്‍ കൊടുക്കുന്ന ചില നിര്‍വ്വചനമുണ്ട്‌. അവരുടെ വാചകമടികളില്‍ നിന്ന് അത്‌ വ്യക്തമാകുന്നുണ്ട്‌. 'നിരക്ഷരരായ' രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് അവര്‍ സത്യത്തില്‍ ആഞ്ഞടിക്കുന്നത്‌. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനെ തുടന്ന് ഐ.ടി. തൊഴിലാളികള്‍(!)ക്കിടയില്‍ പ്രചരിച്ച ഒരു എസ്‌.എം.എസ്‌. ഫലിതം കേരളത്തിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ്‌. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ നവലിബറല്‍ ആശയക്കാരുടെ എതിരാളികളെയാണ്‌ രാഷ്ട്രീയക്കാരെന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌(ഈ ആക്ഷേപിക്കപ്പെടുന്നവര്‍ സത്യത്തില്‍ നവലിബറലിസത്തിനെതിരാണോ എന്ന ചോദ്യം മറ്റൊന്നാണ്‌ )രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഇത്തരത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിയുന്നതിന്റെയും നവലിബറല്‍ ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന്റെയും ഇരട്ടസാധ്യതകളാണ്‌ തുറന്നു തരുന്നത്‌.(ലൈസന്‍സ്‌ രാജ്‌ എന്ന പഴയ വ്യവസ്ഥ തങ്ങളുടെ തന്നെ പഴയ ആവശ്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നു. നരസിംഹറാവു ഒരിക്കല്‍ ഇന്ത്യന്‍ എക്സ്പ്രസ്സിലെഴുതിയ ഒരു ലേഖനത്തിലൂടെ ഇക്കാര്യം തുറന്നു പറയുകയുണ്ടായി)

ലോകത്തിലെ ഏറ്റവും വളരുന്നതും ബ്രിട്ടീഷ്‌ ജനസംഖ്യയേക്കാള്‍ കൂടുതല്‍ മധ്യവര്‍ഗ്ഗ ജനസംഖ്യയുള്ളതുമായ ഇന്ത്യയില്‍ ഭരണത്തിന്റെ മുഴുവന്‍ ഗുണഫലങ്ങളും അനുഭവിക്കുന്ന ഇവര്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍നിന്ന് മാറിനില്‍ക്കുന്നു. മധ്യവര്‍ഗ്ഗങ്ങളില്‍ വെറും 30%-35%ശതമാനമാണ്‌ തങ്ങളുടെ വോട്ടിങ്ങ്‌ റൈറ്റ്‌ ഉപയോഗിക്കുന്നത്‌.മുംബൈയിലെ മധ്യവര്‍ഗ്ഗ പ്രദേശങ്ങളില്‍ 30%ത്തിനും40%ത്തിനും ഇടയിലായിരുന്നു പോളിങ്ങ്‌ . ഇതു പക്ഷേ അവരുടെ രാഷ്ട്രീയ താല്‍പര്യമില്ലായ്മയേക്കാള്‍ കൂടുതല്‍ ഒരു പാര്‍ട്ടിയുടേയും വിജയം തങ്ങളെ കുഴപ്പത്തിലാക്കുന്നില്ലെന്ന ചിന്തയില്‍നിന്നുമാണ്‌ രൂപം കൊള്ളുന്നത്‌.പൊതുവില്‍ വോട്ടുചെയ്യാന്‍ പോകാറുള്ള കൊച്ചിക്കാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ കുറവുമാത്രമേ വോട്ടുചെയ്തുള്ളു എന്ന ഒരു വാര്‍ത്ത അക്കാലത്ത്‌ കേട്ടിരുന്നു.ആരു ഭരിച്ചാലും തങ്ങളുടെ കാര്യങ്ങള്‍ നടന്നുകൊള്ളുമെന്നതായിരുന്നുവത്രെ അവരുടെ ലോജിക്ക്‌. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ഗൗഢസാരസ്വതബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന ശൃംഗപുരത്ത്‌ കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വളരെ കുറവ്‌ ശതമാനമാണ്‌ പോള്‍ ചെയ്തത്‌. കാരണമന്വേഷിച്ചവര്‍ കണ്ടെത്തിയ കാരണം വിചിത്രമായിരുന്നു.ശൃംഗപുരത്തെ വാര്‍ഡ്‌ ഒരു സംവരണമണ്ഡലമാണ്‌. ബി.ജെ.പിക്ക്‌ സ്വാധീനമുള്ള ഇവിടെ അവരും മറ്റുപാര്‍ട്ടിക്കാരും വോട്ടുചെയ്തില്ല. എങ്ങിനെ വന്നാലും ഒരു ദളിതനെതന്നെയല്ലേ തെരഞ്ഞെടുക്കാന്‍ കഴിയൂ എന്നതായിരുന്നുവത്രെ വോട്ടിങ്ങ്‌ ശതമാനത്തിലെ കുറവിനു കാരണം! വര്‍ഗ്ഗത്തോടൊപ്പം ജാതിയും ഒരു സ്വാധീനഘടകമാണെന്നു സാരം.

ശശി തരൂരും മധ്യവര്‍ഗ്ഗവും

ഈ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവ സവിശേഷതകളൊക്കെ ശശിതരൂരിലും നമുക്കു കാണാം. യു.എന്‍.പ്രഭാവത്തിന്റെ മഹിമയോടെ രാഷ്ട്രീയത്തിലിറങ്ങിയ തരൂരിന്‌ രണ്ടു മുഖങ്ങളാണ്‌ അവതരിപ്പിക്കേണ്ടിവന്നത്‌. ഒന്ന് ഒരു അന്താരാഷ്ട്ര പൗരനെന്ന ഇമേജറിയാണ്‌. തിരുവനന്തപുരം പോലെ മധ്യവര്‍ഗ്ഗ സ്വാധീനമുള്ള ഒരു പ്രദേശത്ത്‌ അദ്ദേഹത്തെ അവതരിപ്പിക്കുന്നതിന്റെ സാധ്യത തന്നെ അതായിരുന്നു.( കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത്‌ മന്ത്രിപദത്തിന്റെ സാധ്യതയില്‍ രാജഗോപാലിന്‌ വോട്ട്‌ ഒഴുക്കിക്കൊടുത്തത്‌ തിരുവനന്തപുരത്തിന്റെ മധ്യവര്‍ഗ്ഗ സ്വഭാവവിശേഷത്തിന്റെ ഒരു തെളിവാണ്‌)എന്‍.ആര്‍.ഐ.കളും ടെക്നോപാര്‍ക്കിലെ ജീവനക്കാരും തരൂരിനുവേണ്ടി ലഭ്യമായ ഇടങ്ങളിലൊക്കെ സംസാരിച്ചു.രണ്ട്‌,അതേ സമയം താന്‍ ഒരു മലയാളിയാണെന്നും പാരമ്പര്യവാദിയാണെന്നും ഇതേമധ്യവര്‍ഗ്ഗത്തെ അദ്ദേഹത്തിന്‌ ബോധ്യപ്പെടുത്തേണ്ടിയിരുന്നു.(വോട്ടിനു വേണ്ടി മധ്യവര്‍ഗ്ഗേതരജനതയെ തൃപ്തിപ്പെടുത്തേണ്ടതും മറ്റൊരാവശ്യമായിരുന്നു) ഒരു രാഷ്ട്രീയക്കാരനെന്ന ഇമേജറിയെ ഒരു മധ്യവര്‍ഗ്ഗക്കാരനുയോജിച്ചപോലെ തള്ളിപ്പറയേണ്ടതും അദ്ദേഹത്തിന്റെ ആവശ്യത്തില്‍ പെട്ടിരുന്നു. കൂടുതല്‍ പ്രൊഫഷനലുകളെയും ബുദ്ധിജീവികളേയും രാഷ്ട്രീയത്തിന്‌ ആവശ്യമുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലൂടെവ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത്‌ ഒരു പ്രമുഖ ചാനല്‍ നടത്തിയ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ തന്നെ ഒരു 'വെറും' രാഷ്ട്രീയക്കാരനായി കാണുന്നതിലെ അമര്‍ഷം അദ്ദേഹം മറച്ചുവെച്ചില്ല. പാര്‍ലമെന്റില്‍ വേണ്ടത്‌ അന്താരാഷ്ട്രതലത്തിലൂടെ താന്‍ നേടിയെടുത്ത ഡിബേറ്റിങ്ങ്‌ പാടവമാണെന്നും അദ്ദേഹം മറ്റൊരിടത്ത്‌ തുറന്നടിച്ചു. ഇംഗ്ലീഷിലെ പാടവം അദ്ദേഹം ഒരു തെരഞ്ഞെടുപ്പുവിഷയമാക്കി. അങ്ങനെ ചെയ്യാന്‍ എതിരാളികളുടെ വാദഗതികളും അദ്ദേഹത്തെ സഹായിച്ചു.നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളവും അത് പാര്‍ലമെന്റില്‍ പറയാനുള്ള ഇംഗ്ല്ലീഷും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ല്ലീഷ് പാടവത്തെകുറിച്ചുള്ള അപദാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികളുടെ പ്രധാന തുരുപ്പ് ചീട്ട്.

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലേക്കുവരാം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം, കേരളത്തില്‍ ഒരു പക്ഷേ അധികം പ്രചാരമില്ലാത്ത , ത്രിവര്‍ണ്ണ കരയുള്ള ഷാളുമായി ഒരു സവര്‍ണ്ണ രൂപത്തോടെയാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. തന്റെ വ്യക്തിഗത സൈറ്റില്‍ എടുത്തു ചേര്‍ത്തിരിക്കുന്ന ഒരു വീഡിയോയുടെ തലവാചകത്തില്‍ 'ഞാനൊരു മലയാളിയാണെ'ന്നാണ്‌ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്‌. ഒരു സാധാരണ രാഷ്ട്രീയക്കാരനായി അറിയപ്പെടാനാഗ്രഹിക്കാത്ത തരൂരിന്റെ വേഷവിധാനത്തില്‍ ഒരു ത്രിവര്‍ണ്ണ ഷാള്‍ കടന്നുകൂടുന്നതില്‍ ഒറ്റനോട്ടത്തില്‍ ഒരു വൈരുദ്ധ്യമുണ്ടെന്നത്‌ വാസ്തവമാണെങ്കിലും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ രൂപമാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതില്‍ അത്ഭുതങ്ങളൊന്നും തന്നെയില്ലെന്നതാണ്‌ സത്യം. ഒരു ആഗോള പൗരനായും അതോടൊപ്പം ഒരു പാരമ്പര്യവാദിയായും ഇരിക്കുകയെന്നതാണ്‌ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ മുഖ്യമായ ഒരു സ്വഭാവം.ഒരു ഭാഗത്ത്‌ ഇംഗ്ലീഷ്‌ പഠിച്ച പരിഷ്ക്കാരിയും കൊളോണിയലിസത്തിന്റെ ആരാധകനും മറുഭാഗത്ത്‌ പാരമ്പര്യനിഷ്ടമായ ജീവിതക്രമത്തിന്റെയും നിലപാടുകളുടേയും പിന്തുടര്‍ച്ചക്കാരനുമായും ജീവിച്ച ചന്തുമേനോന്റെ ഇന്ദുലേഖയിലെ മാധവനാണ്‌ തരൂരിന്റെ ഒരു റോള്‍ മോഡല്‍.

അതോടൊപ്പം രാഷ്ട്രീയക്കാരനായിരിക്കുകയും മുകളില്‍ നാം വിവരിച്ച മധ്യവര്‍ഗ്ഗ സ്വഭാവത്തോടെ രാഷ്ട്രീയക്കാരെ പരിഹസിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യത്തില്‍ നിന്നാണ്‌ഷോളണിഞ്ഞ തരൂര്‍ സാധ്യമാകുന്നത്‌.