Tuesday, September 24, 2013

വധശിക്ഷ ദേശീയോത്സവമോ?

ഡല്‍ഹി ബലാല്‍സംഗത്തിന്റെ വിധി പുറത്തു വന്നു. വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ഉണ്ടാവാനിടയില്ലെന്ന് ഏവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള മേമ്പൊടികളുമായാണ് ദല്‍ഹി സാകേത് കോടതി കോംപ്ലക്‌സിനു മുന്നിലെ ജനക്കൂട്ടം രാവിലെത്തന്നെ എത്തിയിരുന്നത്. വിധി പറഞ്ഞാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയേണ്ട വാചകങ്ങള്‍ കൂടി അവര്‍ മനസ്സില്‍ കുറിച്ചിട്ടുണ്ടെന്ന് തോന്നി അവരില്‍ പലരുടെയും മുഖങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍.

വധശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഫൗണ്ടന്‍പേനയടെ നിബ്ബ് പേപ്പറില്‍ അമര്‍ത്തി ഒടിക്കുന്ന ബ്രിട്ടീഷ് നിയമജ്ഞരുടെ അനുഷ്ഠാനത്തിന്റെ അകമ്പടിയോടെ സാകേത് അഡിഷന്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖന്ന നാലു പേര്‍ക്കും കൂട്ടമരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയില്‍ ഒപ്പുവെച്ചു. എന്നാല്‍  പ്രതിക്കൂട്ടില്‍ നിന്ന ഇംഗ്ലീഷ് അറിയാത്ത നാലാമന്‍ മുഖേഷിന് തന്റെ വിധി എന്താണെന്ന് ഗ്രഹിച്ചെടുക്കാനായില്ല. അടുത്തുനിന്ന പോലിസുകാരന്‍ കൊലക്കയര്‍ എന്ന് സംശയനിവൃത്തി വരുത്തുന്നതിനു മുമ്പേ പുറത്ത് ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്ത്യയുടെ പൊതുമനസ്സാക്ഷി ഒരിക്കല്‍ കൂടി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ഇടപെട്ടുകൊണ്ട് അതിന്റെ കരുത്തു തെളിയിച്ചുവെന്ന് ജഡ്ജിയുടെ പേജുകള്‍ നീണ്ട വിധിന്യായം തെളിയിട്ടു.

ഡല്‍ഹി പ്രക്ഷോഭസമയത്ത് ധരിച്ചിരുന്ന കറുത്തതുണിയുമായാണ് കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്ന പലരും എത്തിയിരുന്നത്. ദേശഭക്തിഗാനങ്ങളും ദേശസ്‌നേഹമുദ്രാവാക്യങ്ങളുമായി വിധി വരുംവരെ അക്ഷമരായി കാത്തിരുന്ന അവര്‍ വിധി അറിഞ്ഞതോടെ നാടുനീളെയുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെയും എസ.്എം.എസിലൂടെയും വിവരമറിയിക്കുന്ന കാഴ്ച കാണാമായിരുന്നെന്ന് ഒരു വിദേശപത്രം റിപോര്‍ട്ട് ചെയ്തു. വരുന്ന ഡിസംബര്‍ 16 നു തന്നെ പ്രതികളെ തൂക്കിക്കൊന്ന്  വിധി നടപ്പാക്കണമെന്നായിരുന്നു തടിച്ചുകൂടിയവരില്‍ ചിലര്‍ പ്രതികരിച്ചതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാല്‍സംഗത്തില്‍ പങ്കാളിയായി ജുവനൈല്‍ ജയിലിലയച്ച കൗമാരക്കാരനും ഇതേ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടവരും അവരിലുണ്ടായിരുന്നുവത്രെ. 

എന്നാല്‍ വിധി പറഞ്ഞതോടെ കോടതിനടപടികള്‍ക്ക് പൂര്‍ണ വിരാമമായില്ല. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ എ. പി. സിങ് കോടതി വിട്ടത്. പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലും അദ്ദേഹം അതാവര്‍ത്തിച്ചു. തെളിവു നിയമത്തേക്കാള്‍ ജനക്കൂട്ടത്തിന്റെ വികാരങ്ങള്‍ക്കാണ് കോടതി പ്രാധാന്യം കൊടുക്കുന്നതെന്ന് വിധി വരുന്നതിനു മണിക്കൂറുകള്‍ക്ക് മമ്പേ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ പ്രായപൂര്‍ത്തിയായ മകള്‍ രാത്രിയില്‍ കറങ്ങി നടന്നാല്‍ അവളെ ചുട്ടുകൊല്ലണമെന്ന് ധാര്‍മികരോഷം കൊണ്ട എ.പി. സിങ്ങിന്റെ പ്രതികരണം പക്ഷേ അതുകൊണ്ടു തന്നെയാവാം ആരും മുഖവിലക്കെടുത്തില്ല. എ.പി സിങ്ങിന്റെ 'ചുട്ടുകൊല്ല'ലായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന്റെ കുന്തമുന. അതിന്റെ മറവില്‍ സര്‍ക്കാരും കോടതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് അവര്‍ക്ക്  നിഷ്പ്രയാസം ഒഴിഞ്ഞു മാറാനായി.

വധശിക്ഷകള്‍  ഇന്ത്യയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത് ഇത് ആദ്യമായല്ല. അജ്മല്‍ കസബിന്റെയും അഫസല്‍ ഗുരുവിന്റെയും വധശിക്ഷകള്‍ക്ക് ഇന്ത്യയില്‍ ഇത്രതന്നെ പ്രതികരണം ജനിപ്പിക്കാനായിട്ടുണ്ട്. 'പാക്കിസ്ഥാന്‍ ബന്ധ'ത്തിന്റെ പശ്ചാത്തലത്തില്‍ അത് അല്‍പ്പം വ്യത്യസ്തമായിരുന്നുവെന്നത് നേരുതന്നെ. രാജ്യസ്‌നേഹത്താല്‍ വിജൃംഭിതരായി പൂക്കള്‍ കൈമാറിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മധുരം വിതരണം ചെയ്തും നടന്ന ആഘോഷങ്ങള്‍ അന്ന് മികച്ച ടെലിവിഷന്‍ കാഴ്ചകള്‍ക്ക് അവസരമൊരുക്കിയത് ഇനിയും മറക്കാറായിട്ടില്ലല്ലോ.

ഒരര്‍ത്ഥത്തില്‍ ഇന്ന്് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതേതര ആഘോഷമായി വധശിക്ഷകള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. പുരാതന റോമില്‍  കൊന്നും ചത്തും വീഴുന്ന ഗ്ലാഡിയേറ്റര്‍മാരുടെ പോരാട്ടം വീക്ഷിച്ച് കൈയടിക്കുന്ന നഗരവാസികളോടാണ് ഒരു എഴുത്തുകാരന്‍ ഇന്ത്യന്‍ ജനതയെ വിശേഷിപ്പിച്ചത്. ജയിച്ചവനെ ആരാധിച്ചും വീണവനെ കൊല്ലാന്‍ ആഹ്വാനം ചെയ്തും ആഘോഷിക്കുന്ന ഒരു ആംഫി തിയ്യറ്ററാണ് ഇന്ത്യയെന്ന്് അദ്ദേഹം എഴുതി. കുറ്റകൃത്യത്തിന്റെ, പ്രത്യേകിച്ച് ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് വാദിക്കുമ്പോള്‍ കോടതിമുറിക്കു മുന്നിലെ കാണികള്‍ ആഘോഷത്തിന്റെ പാരമ്യതയിലായിരുന്നു. പാക്കിസ്ഥാന്റെയോ ചാരസംഘടനകളുടെയോ  സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍  ഇല്ലാതിരുന്നുവെന്നതു മാത്രമാണ് ഇത്തവണത്തെ വധശിക്ഷാഘോഷങ്ങള്‍ക്കുള്ള ഏക വ്യത്യാസം. എങ്കിലും ഇന്ത്യയിലെ നിയമങ്ങള്‍ ബലിഷ്ഠമാണെന്ന് എല്ലാവരും അറിയട്ടെ എന്ന് ട്വിറ്ററില്‍ കുറിച്ച പ്രമുഖര്‍ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്തത് വിദേശികളെത്തന്നെയാണല്ലോ. 


ശിക്ഷാവിധികളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തിയും തമ്മിലുള്ള ബന്ധമായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യം. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയോട് ജനങ്ങള്‍ക്ക് ആദരവു തോന്നാന്‍ സഹായിക്കുന്ന വിധിയാണ് ഇതെന്നും സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും ഇടതുപക്ഷത്തു നില്‍ക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എന്‍. സുകന്യയുടെ അഭിപ്രായം അത്തരമൊന്നായിരുന്നു. എങ്കിലും രണ്ടാമത്തെ ഒരു ആലോചനയുടെ പശ്ചാത്തലത്തിലാവാം വധശിക്ഷയ്ക്കു താന്‍ എതിരാണെന്ന് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല. രണ്ടും തമ്മില്‍ എങ്ങനെയാണ് ഒത്തു പോകുന്നത് എന്ന ചോദ്യം കളത്തിനു പുറത്തായിരുന്നതുകൊണ്ടാകാം അവര്‍ വിശദീകരിച്ചില്ല. ഈ 'വിശദീകരണമില്ലായ്മ' ഇടതുപക്ഷബുദ്ധിജീവികള്‍ക്കിടയില്‍ വ്യാപകവുമാണ്.

മലയാളത്തിലെ ഒരു പ്രമുഖപത്രം ഒരു പടികൂടി കടന്ന് ഡെല്‍ഹി സംഭവത്തെ '16/12' ന്യൂഡല്‍ഹി എന്നായിരുന്നു വിശേഷിപ്പിരുന്നത്.  '26/11' മുംബൈയെയും  '9/11' ന്യൂയോര്‍ക്കിനെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഡല്‍ഹി ബലാല്‍സംഗത്തിന് ഒരു ദേശീയദുരന്തച്ഛായ വരുത്താനും അവര്‍ക്കു കഴിഞ്ഞു. അതുവഴി ബലാല്‍സംഗത്തെ ഇന്ത്യന്‍ ദേശീയതയ്‌ക്കെതിരെയുള്ള കടന്നു കയറ്റമായി അവതരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത് ഒരൊറ്റ പത്രത്തില്‍ ഒതുങ്ങി നിന്ന ബിംബകല്‍പനയായിരുന്നില്ല.  വിവിധ മാധ്യമങ്ങളിലുടെയും സോഷ്യല്‍ മീഡിയയിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെ പോലും  വ്യാപകമായ തരത്തില്‍ ഇത്തരം വീക്ഷണങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കശ്മീരിലും ഇന്ത്യന്‍ സൈനികരാല്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ അതെത്തുടര്‍ന്ന വധിക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്ന കീഴാള,ആദിവാസി,ന്യൂനപക്ഷവിഭാഗങ്ങളെ ഈ ബിംബനിര്‍മിതിയില്‍ നിന്ന് അവര്‍ മനപ്പൂര്‍വം ഒഴിച്ചു നിര്‍ത്തി. ബലാല്‍സംഗത്തെ ആണധികാരത്തിന്റെയും അധികാരവ്യവസ്ഥയുടെയും പ്രശ്‌നപരിസരത്തുനിന്നു വിച്ഛേദിക്കുന്നതിലും അവര്‍ അത്രതന്നെ വിജയിച്ചു. ബലാല്‍സംഗത്തെ ഒരു കാമകലയായി,  സാംസ്‌കാരിക മൂല്യശോഷണമായി വിശേഷിപ്പിക്കുന്നതിലായിരുന്നു അവര്‍ക്ക് കമ്പം.

എന്നാല്‍ ആഘോഷങ്ങള്‍ക്കിടയിലും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ചിലരെങ്കിലും ഓര്‍മ്മിപ്പിക്കാതിരുന്നില്ല. സുപ്രിംകോടതി അഭിഭാഷകയായ കാമിനി ജെയ്‌സ്വായ്, വിധി പറയുന്നതിനു രണ്ടു ദിവസം മുമ്പേ വധശിക്ഷ വിധിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. ഭരണകൂടത്തിന്റെ കരങ്ങള്‍ ബലിഷ്ഠമാണെന്ന് ബോധ്യപ്പെടുത്തുക മാത്രമാണ് ഈ വിധി ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സീമാ മിശ്ര നമ്മുടെ നഗരങ്ങളിലെ ലൈംഗികപീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇത്തരം വിധികള്‍ പര്യാപ്തമല്ലെന്നും ഇതൊരു പ്രതികാരനടപടി മാത്രമാണെന്നും രാജ്യം ആള്‍ക്കൂട്ടത്തിന്റെ ബാലിശമായ മാനസികാവസ്ഥയിലേക്ക് മാറിയിരിക്കയാണെന്നും കുറ്റപ്പെടുത്തി.

ഡല്‍ഹി ബലാല്‍സംഗാനന്തര പ്രക്ഷോഭത്തിന്റെ ഫലമാണ് ഈ വിധിയെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് ശരിയുമാണ്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെക്കുറിച്ചുള്ള പരാതികളായിരുന്നു ആ സമയത്ത് തെരുവുകളില്‍ ഉയര്‍ന്നു കേട്ടത്. ഇന്ത്യയിലേത് താരതമ്യേന 'മൃദുല'മായ  നിയമവ്യവസ്ഥയാണെന്നും അതിന് അറുതി വരുത്തണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. വ്യവസ്ഥാപിതമായ നീതിന്യായ- ഭരണനിര്‍വഹണരീതിയായിരുന്നു മറ്റൊരു എതിര്‍പ്പിന്റെ കേന്ദ്രം. ബലാല്‍സംഗം നടന്ന ഉടനെ ശിക്ഷയും നടപ്പാക്കണമെന്നും അത് പരസ്യമായി ചെയ്യണമെന്നും ആവശ്യപ്പെട്ടവര്‍ അവര്‍ക്കിടിയിലുണ്ടായിരുന്നു. ജനങ്ങളുടെ പ്രതികരണങ്ങളെ ഒരളവുവരെ ന്യായീകരിച്ചു സംസാരിച്ച അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും കുറ്റവാളികളെ തെരുവില്‍ ശിക്ഷിക്കണമെന്നുപോലുള്ള പ്രക്ഷോഭകരുടെ ആവശ്യത്തെ 'അപകടകരം' എന്നാണ് വിശേഷിപ്പിച്ചത്.

ആഗോളവല്‍ക്കരണകാലത്തെ നിയോലിബറല്‍ വ്യവസ്ഥയില്‍ ഹിംസാത്മകതയ്ക്കും ശിക്ഷാവിധികള്‍ക്കും അധികാര-ഭരണവ്യവസ്ഥയില്‍ തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്. കൂടുതല്‍ ബലിഷ്ഠമായ ഭരണകൂടമെന്ന സങ്കല്‍പ്പമാണ് ലിബറല്‍ ജനാധിപത്യത്തിന്റെ  അന്തസ്സത്ത. മൂര്‍ച്ച കൂടിക്കൊണ്ടിരിക്കുന്ന ഭരണസംവിധാനങ്ങളും അടിസ്ഥാനജനാധിപത്യ സങ്കല്‍പ്പങ്ങളെപ്പോലും കൈയൊഴിയുന്ന നിയമങ്ങളും കൂടുതല്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുറ്റം ചുമത്താവുന്ന കുറഞ്ഞ വയസ്സില്‍ മാറ്റം വരുത്തുന്നതും ഇതിന്റെ ഭാഗം തന്നെ. ക്രമിനല്‍ നിയമങ്ങളില്‍ മാത്രമല്ല മറ്റെല്ലാ നിയമങ്ങളിലും ഈ മാറ്റം ഇപ്പോള്‍ തന്നെ പ്രകടമാണ്. മൂലധനത്തിന്റെ മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കം ചെയ്യുകയാണ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. മുന്‍പിന്‍ നോട്ടമില്ലാത്ത നിയമവ്യവസ്ഥയും നിയമനിര്‍വഹണവും അത്തരമൊരു സ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ പ്രയോജനപ്പെടും. വ്യവസ്ഥാപിതമായ നിയമസംവിധാനത്തിനും നിര്‍വഹണത്തിനും എതിരെയുള്ള മധ്യവര്‍ഗവിഭാഗങ്ങളുടെ പ്രതികരണമായി കൂടി ഡല്‍ഹി പ്രക്ഷോഭങ്ങളെ വിലയിരുത്തണമെന്ന അരുന്ധതിറോയിയെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍  പ്രധാനമാകുന്നത് ഈ സാഹചര്യത്തിലാണ്. അത്തരമൊരു ബലിഷ്ഠമായ ഇന്ത്യയെ  നിര്‍മ്മിക്കാന്‍ ഈ വധോത്സവങ്ങള്‍ ഭരണകൂടത്തെ ശക്തമാക്കും എന്നുപറഞ്ഞാല്‍ അത് തെറ്റായിരിക്കില്ല.
http://www.thejasnews.com/#5788
Mon, 23 Sep 2013 22:46:22 +0000

No comments: