Wednesday, April 23, 2008

കടമ്മനിട്ടയെ കുറിച്ച് ചീത്തകാര്യം പറയാനുള്ള സമയമായി

നെഞ്ചത്തൊരു പന്തം കുത്തീ നിന്നൂ കാട്ടാളന്‍......

രിച്ചവരെ കുറിച്ച് കുറ്റം പറയരുതെന്നു പറയാറുണ്ട്. അത് ശരിയായിരിക്കാം. എങ്കിലും ആ കുറ്റം പറച്ചില്‍ വ്യക്തിപരമായ ഒരു പ്രശ്നമല്ലെങ്കില്‍ കുറ്റം പറയുന്നത് ന്യായീകരിക്കാമെന്നു തോനുന്നു.
കടമ്മിനട്ടയെ കുറിച്ചുള്ള ഒരു പാടു പോസ്റ്റുകള്‍ ബ്ലോഗില്‍ കാണുകയുണ്ടായി. പക്ഷേ ഒന്നിലും കടമ്മിനട്ടയുടെ വ്യക്തി ജീവിതത്തില്‍ മാറാത്ത മുറിവുണ്ടാക്കിയ ഒരു പ്രശ്നത്തെകുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായതായി കണ്ടില്ല.
എഴുത്തില്‍ ആദിവാസികളേയും‌ ദളിതനേയും കുറിച്ച് വേവലാതിപ്പെട്ട കടാമ്മനിട്ട അംഗമായിരുന്ന നിയമസഭയായിരുന്നു ആദിവാസികള്‍ക്കെതിരെയുള്ള നിയമത്തിന് പച്ചക്കൊടി കാട്ടിയത്.
അന്ന്‌ ആ നിയമസഭയില്‍ അംഗമായിരുന്ന ഗൌരിയമ്മയാണ് നിയമത്തിനെതിരെ വോട്ടു ചെയ്ത ഏക അംഗം. അതും അവര്‍ അംഗമായിരുന്ന UDF ഇടതുപക്ഷവുമായി ഈ വിഷയത്തില്‍ യോജിപ്പുണ്ടാക്കിയിരുന്ന സമയത്ത്.
ഒരു പക്ഷേ ഒരു കവിയെ അദ്ദേഹത്തിന്റെ കവിതകളെ മുന്‍ നിറുത്തി പരിശോധിക്കുന്നതായിരിക്കും കൂടുതല്‍ ശരി. അങ്ങനെ ഒരു വാദഗതിയുമുണ്ട്. പക്ഷേ ഇത്തരം വിഷയങ്ങള്‍ വിമര്‍ശിച്ചും സംസാരിച്ചും മാത്രമേ തടയാന്‍ കഴിയൂ എന്നാണ് എന്റെ അഭിപ്രായം.
അറിയപ്പെടുന്ന എഴുത്തുകാരനും ധനമന്ത്രിയുമായ ഐസക്കിനെ വിമര്‍ശിക്കുമ്പോള്‍ നമ്മളാരും അദ്ദേഹം ഒരു എഴുത്തുകാരനാണെന്ന പ്രശ്നം പരിഗണിക്കാറേ ഇല്ല്ലല്ലോ?
(ഐസക്ക് EPW വിലെ ഒരു സ്ഥിരം എഴുത്തുകാരനാണ്)
അതേ ന്യായങ്ങള്‍ കടമ്മനിട്ടക്കും ബാധകമാണെന്നു തോന്നുന്നു.
പക്ഷേ ഇതൊന്നും അദ്ദേഹം എഴുതിയ കവിതയുടെ ശക്തി കുറയ്ക്കുന്നില്ലെന്ന എന്നത് മറ്റൊരു കാര്യം.
ഈ വിമര്‍ശനം തികച്ചും രാഷ്ട്രീയം.
വ്യക്തിപരത തൊട്ടു തീണ്ടിയിട്ടേയില്ല.

6 comments:

ഹരിത് said...

തോമസ് ഐസക്കിനെ വിമര്‍ശിക്കുന്നതു് അയാള്‍ ധനമന്ത്രി എന്ന നിലയില്‍ കാണിക്കാറുള്ള പൊട്ടത്തരങ്ങള്‍ കൊണ്ടാണ്. അല്ലാതെ ഈ പീ ഡബ്ലിയ്യൂയില്‍ എഴുതുന്ന ലേഖനങ്ങളുടെ അടിസ്ഥാനത്തില അല്ല. കവിതകളിലെ വിഷയത്തെ അടിസ്ഥാനമാക്കിയണോ ഒരു എം എല്‍ എ യെ വിലയിരുത്തുന്നതു? ഈ പോസ്റ്റു കണ്ടാല്‍ തോന്നും ഗൌരിയമ്മയാണു ലോകത്തിലെ ഏക ദളിതു ആദിവാസിപ്രേമി! രാഷ്ടീയ നിലപാടുകള്‍, പ്രത്യേകിച്ചും കക്ഷിരാഷ്ടീയത്തില അധിഷ്ടിതമായിട്ടുള്ള പാര്‍ലമെന്‍ററി വ്യവസ്ഥയില്‍ കവിയായാലും കള്ളുഷാപ്പുകാരനായാലും പാര്‍ട്ടി പറയുമ്പോളൊക്കെ കൈ പൊക്കി ഏറാന്‍ മൂളണം.അല്ലെങ്കില്‍ ഈ പണിക്കു പോകരുതു. കുറത്തിയും , കാട്ടാളനും മാത്രമല്ല കടമ്മനിട്ടകവിതയുടെ ഒരേ ഒരു മുഖം. തിരഞ്ഞെടുപ്പും ചാക്കാലയും മത്തങ്ങയും , രാഷ്ട്രീയ നേതാവും ഒക്കെ എഴുതിയതു ഇതേ കടമ്മനിട്ട തന്നെ!ഈ കവിതകളിലെ ആശയങ്ങള്‍ വച്ച് കക്ഷിരാഷ്ട്രീയക്കാരനായ രാമകൃഷ്ണനെ അളക്കാമോ?

ആടുവേറേ ആടലോടകം വേറേ.

ചിതല്‍ said...

ഈ കാര്യത്തെകുറിച്ച് കൂടുതല്‍ പറയാമോ...
നിയമവും അതിന്റെ പ്രശ്നങ്ങളും.
“കടമ്മിനട്ടയുടെ വ്യക്തി ജീവിതത്തില്‍ മാറാത്ത മുറിവുണ്ടാക്കിയ ഒരു പ്രശ്നത്തെകുറിച്ച് ”.



ഓഫ്
ആടുവേറേ ആടലോടകം വേറേയായിരിക്കും. പക്ഷേ കടമ്മനിട്ടയും അവരുടെ കവിതകളും അവരുടെ രാഷ്ട്രീയവും ഒന്നും വേറേയല്ല...

ചിതല്‍ said...

:)

ബാബുരാജ് ഭഗവതി said...

ശ്രീ ഹരിത്
ഒരാള്‍ ഒരു എഴുത്തുകാരനായിരിക്കുമ്പോഴും വിമര്‍ശനാതീതനല്ല എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്.
തോമസ്സ് ഐസക്കിനു ബാധകമായത് കടമ്മനിട്ടക്കും ബാധകം എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്.

പിന്നെ ഗൌരിയമ്മയുടെ കാര്യം , അവരുടെ രാഷ്ടീയ നിലപാടുകളോട് എനിക്കു യോജിപ്പില്ല. അതേ സമയം കടമ്മനിട്ടയുടെ പ്രശ്നം വിവരിക്കുമ്പോള്‍ ആദിവാസികള്‍ക്ക് അനുകൂലമായി ഗൌരിയമ്മ ആ നിയമ സഭയില്‍ എടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു.
അതുകൊണ്ട് സാചിപ്പിച്ചുവെന്നേയുള്ളൂ.
പാര്‍ലമെന്‍ററി വ്യവസ്ഥയില്‍ കൈപൊക്കുന്നതിനേകുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല.

ഹരിത് said...

“എഴുത്തുകാരനായിരിക്കുമ്പോഴും വിമര്‍ശനാതീതനല്ല എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്“

ഈ അഭിപ്രായത്തോട്ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

Anivar said...

"നിങ്ങള്‍ ഭരണമായ്..... പണ്ടാറമായ്...." എന്നെഴുതുകയും അതുരണ്ടും ആയിത്തീരുകയും ചെയ്ത കവി